മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശകനായ തിരുനബിﷺ മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും ഉത്തമ മാതൃകയാണ്. കുടുംബനാഥന്‍, അധ്യാപകന്‍, ന്യായാധിപന്‍, സൈന്യാധിപന്‍, ഭരണാധികാരി, നയതന്ത്രജ്ഞന്‍ തുടങ്ങിയ മേഖലകളിലെല്ലാം

ആ മാതൃക തിളങ്ങിനിന്നു.

ജന്മനാടിനോട്‌ വിട ചൊല്ലേണ്ടിവന്നെങ്കിലും തന്നെ ഹൃദ്യമായി സ്വീകരിച്ച മദീന കേന്ദ്രമാക്കി ഇസ്ലാമിക രാജ്യത്തിനു തിരുനബിﷺ അസ്ഥിവാരമിട്ടു. ഗോത്രവഴക്കുകളിൽ ശ്വാസം കുരുങ്ങിക്കിടന്ന മണ്ണാണ് യസ്രിബ് എന്ന മദീനയുടേത്. പതിറ്റാണ്ടുകളോളം യുദ്ധ ഭീതിയിൽ കഴിഞ്ഞ ദേശം. ബനൂഖുറൈള, ബനുന്നളീര്‍, ബനൂ ഖൈനുഖാഅ് തുടങ്ങിയ ജൂത ഗോത്രങ്ങളാണ് സാമ്പത്തികമായി മികച്ചുനിന്നിരുന്നത്. എല്ലാ അര്‍ത്ഥത്തിലും ഒരു ബഹുസ്വര സമൂഹമായിരുന്നു അന്ന് മദീനയിലുണ്ടായിരുന്നത്. ഇവരെയെല്ലാം സംയോജിപ്പിച്ച് കെട്ടുറപ്പുള്ള ഒരു രാഷ്ട്രത്തിലെ അച്ചടക്കമുള്ള പൗരന്മാരാക്കി വാര്‍ത്തെടുക്കാന്‍ ദീർഘ വീക്ഷണവും കൃത്യമായ നയതന്ത്ര ബോധവും വൈദഗ്ധ്യവുമുള്ള ഭരണാധികാരിക്കു മാത്രമെ സാധ്യമാവുമായിരുന്നുള്ളൂ.

ഗോത്രവൈരാഗ്യത്താല്‍ തമ്മിലടിച്ചു ക്ഷയിച്ചുകൊണ്ടിരുന്ന ഔസ്, ഖസ്റജ് വിഭാഗങ്ങളെ ഇസ്ലാമിന്റെ പട്ടുനൂലില്‍ അണിചേര്‍ത്ത മുത്ത് നബിﷺ,മക്കയില്‍ നിന്നു പലായനം ചെയ്തുവന്ന മുഹാജിറുകള്‍ക്ക് തങ്ങളുടെ എല്ലാ സൗകര്യങ്ങളും പങ്കുവെക്കാനുള്ള വിശാല സ്നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി ഇരു ഗോത്രങ്ങളെയും ലോകത്തിനുതന്നെ മാതൃകയാക്കി. മദീനയിലെ ന്യൂനപക്ഷ വിഭാഗമായിരുന്ന ജൂതന്മാരുമായും തിരുനബിﷺ കരാറിലേർപ്പെട്ടിരുന്നു. ഒരു ബഹുസ്വര സമൂഹത്തില്‍ ഭരണാധികാരികള്‍ സ്വീകരിക്കേണ്ട നയനിലപാടുകള്‍ വ്യക്തമാക്കുന്നതും മാതൃകാപരവുമായിരുന്നു ആ കരാറിലെ വ്യവസ്ഥകള്‍.

ജൂതന്മാര്‍ക്ക് അവരുടെ വിശ്വാസവും ആചാരവുമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവും. മുസ്ലിംകളും ജൂതന്മാരും പരസ്പര സഹകരണത്തോടെ കഴിയണം. ജൂതവിഭാഗത്തെ അക്രമിക്കുന്നവര്‍ക്കെതിരെ മുസ്ലിംകള്‍ അവരെ സഹായിക്കും. മറിച്ച് സംഭവിച്ചാല്‍ ജൂതര്‍ മുസ്ലിംകളെയും സഹായിക്കണം. സ്വതന്ത്ര സാമ്പത്തിക ഇടപാടുകള്‍ക്ക് അവര്‍ക്ക് അവകാശമുണ്ടായിരിക്കും. നിശ്ചിത ധനങ്ങള്‍ക്ക് മുസ്ലിംകള്‍ സകാത്ത് നല്‍കുന്നതുപോലെ ജൂതന്മാര്‍ നല്‍കേണ്ടതില്ല. രാഷ്ട്രത്തിനെതിരെ വരുന്ന ശത്രുക്കളോട് പൗരന്മാര്‍ ഒന്നിച്ചുനിന്നു പോരാടണമെന്നു മാത്രം. കരാറിലെ മുഖ്യ വ്യവസ്ഥകളായിരുന്നു ഇതെല്ലാം.

സമാധാനമാണ് രാഷ്ട്ര പുരോഗതിയുടെ ആണിക്കല്ലെന്ന് തിരിച്ചറിഞ്ഞ ഭരണാധികാരിയായിരുന്നു മുത്ത് നബിﷺ. അതുകൊണ്ടാണ് നിരവധി വിട്ടുവീഴ്ചകളോടെ ഹുദൈബിയ കരാറില്‍ ഏര്‍പ്പെട്ടത്. യുദ്ധങ്ങള്‍ ദുരിതവും പട്ടിണിയും വികസന മുരടിപ്പും മാത്രമേ സമ്മാനിക്കൂ എന്ന് തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. ഇതര രാഷ്ട്രങ്ങളുമായി നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നതിനും ഇസ്ലാമിന്റെ പ്രബോധനം ശക്തിപ്പെടുത്തുന്നതിനും അഭ്യന്തരമായ കലഹങ്ങൾ തടസ്സം നില്‍ക്കുമെന്ന് അവിടുന്ന് പഠിപ്പിച്ചു.

ഹുദൈബിയ സന്ധിയോടെ നിലവില്‍ വന്ന സമാധാന സാഹചര്യം മുതലെടുത്ത് നബിﷺ നടത്തിയ തന്ത്രപരമായ ഇടപെടലുകള്‍ ഇസ്ലാമിന്റെ വളര്‍ച്ചക്കും മദീനാ രാഷ്ട്രത്തിന്റെ വികസനത്തിനും നാന്ദികുറിച്ചു.

നയതന്ത്ര പ്രതിനിധികള്‍

അംറുബ്നു ഉമയ്യതു ള്വമ്രി(റ)യെ എത്യോപ്യന്‍ ഭരണാധികാരിയായ നജ്ജാശിയുടെ സമീപത്തേക്കും, ദിഹ്യതുബ്നുല്‍ ഖലീഫതുല്‍ കല്‍ബി(റ)യെ റോം ഭരണാധികാരിയായ ഖൈസറിനടുത്തേക്കും നിയോഗിച്ചു. അബ്ദുല്ലാഹിബ്നു ഹുദാഫ(റ)യാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന കിസ്റായുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടത്. ഹാതിബ് ബ്നു അബീ ബല്‍തഅത്(റ), സലീതുബ്നു അംറ്(റ) എന്നിവര്‍ യഥാക്രമം മിസ്ര്‍ രാജാവ് മുഖൗഖിസിന്റെയും യമാമ ഭരണാധികാരി ഹൗദത്തിന്റെയും അടുത്തേക്ക് നിയോഗിക്കപ്പെട്ടു. ഈ നയതന്ത്ര യാത്രകളെല്ലാം ഹിജ്റ ഏഴാം വര്‍ഷം മുഹര്‍റമിലായിരുന്നു. തുടര്‍ന്ന് ഹിജ്റ എട്ടാം വര്‍ഷം ബഹ്റൈനിലേക്കും ഒമാനിലേക്കും ദൂതന്മാര്രെ അയച്ചു.

ഈ രാഷ്ട്രത്തലവന്മാര്‍ക്ക് നബിﷺ അയച്ച കത്തുകള്‍ ശ്രദ്ധേയവും അവിടുത്തെ നയതന്ത്ര ഇടപെടലിന്റെ മികവും വ്യക്തമാക്കുന്നതുമായിരുന്നു. ഭരണാധികാരികളുടെ അറിവും യോഗ്യതയും വിശ്വാസങ്ങളും പരിഗണിച്ച് സൗഹൃദ ഭാഷയിലായിരുന്നു നബിﷺ അവര്‍ക്ക് സന്ദേശമയച്ചിരുന്നത്.

ഹിര്‍ഖല്‍ ചക്രവര്‍ത്തിക്കയച്ച കത്ത് ഇപ്രകാരമായിരുന്നു: “പരമദയാലുവും കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ ദാസനും ദൂതനുമായ മുഹമ്മദ് റോം ചക്രവര്‍ത്തി ഹിര്‍ഖലിനെഴുതുന്നത്. സന്മാര്‍ഗം സ്വീകരിച്ചവര്‍ക്ക് സമാധാനം ഭവിക്കട്ടെ. ഉപചാരങ്ങള്‍ക്കു ശേഷം, താങ്കളെ ഞാന്‍ വിശുദ്ധ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. നിങ്ങള്‍ മുസ്ലിമാവുക. എങ്കില്‍ താങ്കള്‍ രക്ഷപ്പെടും. അല്ലാഹു നിങ്ങള്‍ക്ക് ഇരട്ട പ്രതിഫലം നല്‍കുകയും ചെയ്യും. ഇനി താങ്കള്‍ പിന്തിരിയുകയാണെങ്കില്‍ അനുയായികളുടെ കുറ്റങ്ങള്‍ കൂടി താങ്കള്‍ ചുമക്കേണ്ടിവരും. ഓ വേദക്കാരേ, നമുക്കും നിങ്ങള്‍ക്കുമിടയില്‍ തുല്യമായ ഒരു വചനത്തിലേക്ക് നിങ്ങള്‍ വരിക. അല്ലാഹുവിനെയല്ലാതെ നമ്മള്‍ ആരാധിക്കരുതെന്നും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും അവനെക്കൂടാതെ നാം നമ്മില്‍ ചിലരെ റബ്ബുകളാക്കുകയില്ലെന്നുമുള്ള ആശയത്തിലേക്ക് ഞാന്‍ ക്ഷണിക്കുന്നു’. 'മുഹമ്മദ് റസൂലുല്ലാഹ്' എന്ന സീലു പതിച്ചായിരുന്നു കത്തുകള്‍ അവസാനിപ്പിച്ചിരുന്നത്.

കാര്യമായ ഭരണകൂട സംവിധാനമോ പ്രശസ്തരായ ചക്രവര്‍ത്തിമാരോ മുന്‍കാലത്തൊന്നുമില്ലാതിരുന്ന ഹിജാസ് പ്രവിശ്യയില്‍ നിന്നും പുതിയ ഭരണാധികാരിയായ മുഹമ്മദ് നബിﷺ അയച്ച കത്തുകള്‍ ആ ഭരണാധികാരികളെ ചിന്തിപ്പിക്കുകയും ചിലരെ ഭയപ്പെടുത്തുകയും പലരെയും സന്തോഷിപ്പിക്കുകയും ചെയ്തു. വേദഗ്രന്ഥങ്ങളില്‍ സുവിശേഷമറിയിക്കപ്പെട്ട അന്ത്യദൂതനുവേണ്ടി ലോകം കാത്തിരിക്കുന്ന കാലമായിരുന്നു. ഈ മുന്നറിവ് ലഭിച്ച ക്രൈസ്തവ ഭരണാധികാരികള്‍ കരുതലോടെയായിരുന്നു തിരുനബിﷺ യുടെ ദൂതന്മാരോട് പ്രതികരിച്ചത്.

എത്യോപ്യന്‍ ചക്രവര്‍ത്തി നജ്ജാശിയും ബഹ്റൈന്‍, ഒമാന്‍ ഭരണാധികാരികളും ഇസ്ലാം സ്വീകരിച്ചു. റോം ചക്രവര്‍ത്തി ഹിര്‍ഖല്‍ മുസ്ലിമാകാന്‍ സന്നദ്ധനായെങ്കിലും അണികളുടെ വികാരം മാനിച്ചു പിന്തിരിഞ്ഞു. എങ്കിലും വിലപ്പെട്ട നിരവധി സമ്മാനങ്ങള്‍ ദൂതന്‍ മുഖേന നബിﷺക്ക് കൊടുത്തയച്ചു.

മിസ്റിലെ രാജാവ് മുഖൗഖിസ് ആയിരം സ്വര്‍ണനാണയം, ഇരുപത് ജോഡി വസ്ത്രങ്ങള്‍, നല്ലയിനം കോവര്‍കഴുത, തേന്‍, സുറുമ, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളോടെയാണ് തിരുനബിﷺയുടെ ദൂതനെ തിരിച്ചയച്ചത്.

എന്നാല്‍ അഗ്നിയാരാധകരായിരുന്ന പേര്‍ഷ്യന്‍ ജനതക്ക് വേദഗ്രന്ഥങ്ങളെയോ പ്രവാചകന്മാരെയോ പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നബിﷺയുടെ കത്ത് അവഗണനയോടെയാണ് കിസ്റാ രാജാവ് കണ്ടത്. അയാള്‍ കോപം കൊണ്ട് വിറച്ചു. രാജ്യാന്തര മര്യാദകള്‍ ലംഘിച്ച് ദൂതനെ അവഹേളിക്കുകയും ആ കത്ത് പരസ്യമായി പിച്ചിച്ചീന്തുകയും ചെയ്തു. ഈ വാര്‍ത്തയറിഞ്ഞ നബിﷺ വളരെ വേദനയോടെ പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, അയാളെ നീ എല്ലാ അര്‍ത്ഥത്തിലും ഛിന്നഭിന്നമാക്കേണമേ’ (ബുഖാരി).

ദുഷ്ടനായ ഈ ഭരണാധികാരി അതുകൊണ്ടും അടങ്ങിയില്ല. അയാള്‍ തന്റെ യമനിലെ ഗവര്‍ണറോട് കല്‍പിച്ചു: “താങ്കള്‍ കരുത്തരായ രണ്ടു യോദ്ധാക്കളെ ഹിജാസിലേക്ക് അയക്കുക, മുഹമ്മദിനോട് എന്റെ മുന്പില്‍ ഹാജരാവാന്‍ കല്‍പിക്കുക.’

യമനിലെ ദൂതന്മാര്‍ മദീനയിലെത്തി. രാജാവിന്റെ ശാസന അവര്‍ നബിﷺ യെ ധരിപ്പിച്ചു. എന്നാല്‍ ഈ ദൂതന്മാര്‍ അറിയാത്ത ചിലത് പേര്‍ഷ്യയില്‍ നടക്കുന്നുണ്ടായിരുന്നു. നബിﷺ യുടെ പ്രാര്‍ത്ഥന ഫലം കണ്ടു. കിസ്റ സ്ഥാനഭ്രഷ്ടനായിരിക്കുന്നു. കിസ്റായുടെ മകന്‍ അയാളെ കൊന്നു അധികാരത്തിലെത്തിയിരിക്കുന്നു. ഭരണത്തില്‍ മറ്റിടപെടലുകളില്ലാതാക്കാന്‍ തന്റെ സഹോദരങ്ങളെയും അയാള്‍ വധിച്ചു.

ഇലാഹീ സന്ദേശം മുഖേന ഇതെല്ലാമറിഞ്ഞ നബിﷺ യമനീ യോദ്ധാക്കളോട് പറഞ്ഞു: “നിങ്ങള്‍ തിരിച്ചുപോവുക, യമനിലെ നിങ്ങളുടെ ഭരണാധികാരിയോട്, അയാളുടെ രാജാവ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന വിവരം ധരിപ്പിക്കുക.’ അവര്‍ തിരിച്ചുചെന്ന് ഗവര്‍ണറെ തിരുനബി വചനത്തെ ക്കുറിച്ചറിയിച്ചു. പിന്നീടാണ് ഭരണം പിടിച്ചെടുത്ത കിസ്റായുടെ മകന്റെ ഔദ്യോഗിക വിവരം വരുന്നത്. തിരുനബിﷺ സത്യ പ്രവാചകനാണെന്ന് ബോധ്യപ്പെടാന്‍ യമന്‍ ഗവര്‍ണര്‍ക്ക് ഈ കാര്യം മാത്രം മതിയായിരുന്നു. അദ്ദേഹവും നിരവധി യമനികളും ഇസ്ലാം പുൽകി. യമന്‍ മദീനയുടെ ഭാഗമായി.

പേര്‍ഷ്യന്‍ രാജ്യത്തിന്റെ പ്രതിസന്ധി അതിലും അവസാനിച്ചില്ല. മകന്‍ തന്നെ കൊല്ലുമെന്ന് കണ്ടറിഞ്ഞ കിസ്റാ രാജാവ് മകനെ വധിക്കാന്‍ മുന്‍കൂട്ടി ഒരു തന്ത്രം മെനഞ്ഞിരുന്നു. ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് എന്ന വ്യാജവിവരണത്തോടെ ഉഗ്രവിഷം നിറച്ച ഒരു കുപ്പി തന്റെ അധീനതയില്‍ അയാള്‍ സൂക്ഷിച്ചിരുന്നു. പിതാവിനെ കൊന്ന് ഭരണം പിടിച്ച് ആറുമാസമാവുമ്പോഴാണ് മകന്‍ ഈ മരുന്ന് കാണുന്നത്. അയാള്‍ അത് കഴിച്ചതും ജീവനറ്റു വീണു. നബിﷺ യുടെ കത്ത് ചീന്തിയെറിഞ്ഞതിന്റെ ദുരിതം ആ രാജവംശത്തെ വേട്ടയാടുകയായിരുന്നു.

പിന്നീട് ഭരണമേറ്റെടുക്കാന്‍ ആ കുടുംബത്തില്‍ ഒരാണ്‍തരിയുമുണ്ടായിരുന്നില്ല. കൊല്ലപ്പെടാതെ ശേഷിച്ച മകള്‍ ഒടുവില്‍ നേതൃത്വം ഏറ്റെടുത്തു. ഇതറിഞ്ഞ നബിﷺ പറഞ്ഞു: “രാഷ്ട്രഭരണം സ്ത്രീയെ ഏല്‍പിച്ച ഒരു ജനതയും വിജയിക്കുകയില്ല’ (ബുഖാരി). അങ്ങനെ ഒരു ഘട്ടത്തില്‍ ലോകത്തെ ഏറ്റവും ശക്തമായിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യം ക്ഷയിച്ചു ക്ഷയിച്ച് ഖലീഫ ഉമറുല്‍ ഫാറൂഖ്(റ)ന്റെ കാലത്ത് പൂര്‍ണമായും ഇസ്ലാമിനു അധീനപ്പെട്ടു. കൂടാതെ ജസീറതുല്‍ അറബു മുഴുവനും പുറമെ ഇന്ത്യ മുതല്‍ ആഫ്രിക്കയുടെ മിക്ക ദേശങ്ങളിലും ഇസ്ലാം സ്വാധീനം നേടി. ഇന്ന് യൂറോപ്പിലും ഇസ്ലാം ശക്തി നേടുന്നു. നബിﷺ യുടെ നയതന്ത്രജ്ഞതയുടെയും ദര്‍ശനങ്ങളുടെയും വിജയത്തിന്റെ പ്രതിഫലനമായിരുന്നു ഇവകൾ.

Questions / Comments:



No comments yet.