റബീഇൻ്റെ ചന്ദ്രപ്പിറ കാണുന്നതോടെ ദ്വീപിൻ്റ മണ്ണിനും മനസ്സിനും സ്വലാത്തിൻ്റെ സുഗന്ധമായിരിക്കും. മൗലിദിന്റെ വെളിച്ചങ്ങളിലേക്ക് വീടുകളുണരും. മരതക പച്ചക്കടലും വെള്ളാരം മണൽക്കരയും ലഗൂണുകളും തിരുനബിയെന്ന പ്രേമത്തിരമാല ചൂടി അണിഞ്ഞൊരുങ്ങും.
കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തേയിലച്ചെടികൾക്കിടയിലൂടെ അണിയൊപ്പിച്ച് നടന്നു നീങ്ങുന്ന താട്ട് കെട്ടിയ പെണ്ണുങ്ങൾ. ഇടക്കിടെ, പരിസരം വീക്ഷിച്ച് തലയുയർത്തി നിൽക്കുന്ന ചൗക്ക മരങ്ങൾ. താഴ് വാരത്തെ ഇടുങ്ങിയ പാതയിലൂടെ നിരങ്ങി നീങ്ങുന്ന ആന വണ്ടി, അങ്ങിങ്ങായി, ഒറ്റിയും തെറ്റിയുമുള്ള പാഡികളുടെ ക്ലാവ് പിടിച്ച മേൽക്കൂരകൾ.