റമളാൻ പകർന്നു നൽകുന്ന ആത്മചൈതന്യം പൂർണ്ണതപ്രാപിക്കുന്നത് ഫിത്ർ സകാത്തിന്റെ വിതരണത്തോടുകൂടിയാണ്. സഹ്വിന്റെ സുജൂദ് നിസ്കാരത്തെ അന്യൂനമാക്കുന്നതുപോലെ സകാത്തുല്‍ ഫിത്വർ നോമ്പിന്റെ കുറവുകൾ പരിഹരിക്കുന്നു.
ഫിത്ർ സക്കാത്ത് :വിശുദ്ധ റമളാനിലെ അവസാന പകലിൽ സൂര്യസ്തമയത്തോടെ നിർബന്ധമാകുന്ന മഹത്തരമായ സൽകർമ്മം. അനുയോജ്യമായ വീട്, കടം വീട്ടാൻ ആവശ്യമായ ധനം, പെരുന്നാളിന്റെ രാപ്പകലുകളിൽ തനിക്കും തന്റെ ആശ്രിതർക്കും ആവശ്യമായ ഭക്ഷണം,വസ്ത്രം എന്നിവയ്ക്കാവശ്യമായതിലധികം ധനം ഉള്ളവർക്കാണ് ഫിത്ർ സക്കാത്ത് നിർബന്ധമാകുന്നത്. അതുകൊണ്ടുതന്നെ പണക്കാരന് മാത്രം ബാധകമായ ഒന്നല്ല ഫിത്ർ സക്കാത്ത്. റമളാനിലെ അവസാന സൂര്യാസ്തമന സമയത്താണ് നിർബന്ധമാകുന്നതെങ്കിലും റമളാൻ ആരംഭിച്ചത് മുതൽ മുൻകൂറായി നൽകൽ അനുവദനീയമാണ്. എങ്കിലും പെരുന്നാൾ ദിനം നിസ്കാരത്തിന് പോകുന്നതിന്ന് മുമ്പ് നൽകലാണ് ഉത്തമം. പെരുന്നാൾ നിസ്കാരത്തേക്കാൾ പിന്തിക്കൽ കറാഹത്തും, ദിനത്തെക്കാൾ പിന്തിക്കൽ ഹറാംമും ആണ്. ബന്ധുവിനെയും, അയൽവാസിയെയും പ്രതീക്ഷിക്കുന്നതിന് വേണ്ടി നിസ്കാരത്തെ തൊട്ട് പിന്തിക്കുന്നതിൽ കറാഹത്തില്ല, സുന്നതാണ്. അത് പോലെ തന്നെ അവകാശി സ്ഥലത്തില്ലാത്തത് കാരണങ്ങൾ കൊണ്ട് പെരുന്നാൾ ദിനത്തെ തൊട്ടു പിന്തിക്കാവുന്നതാണ്.
റമളാനിന്റെ അവസാന സമയവും, ശവ്വാലിന്റെ ആദ്യ സമയത്തും ജീവിക്കുന്നവർക്കാണ് സക്കാത്ത് നിർബന്ധമുള്ളത്. റമളാനിന്റെ അവസാനത്തിൽ മരിച്ചവർക്കും ശവ്വാൽ ആദ്യ സമയത്ത് ജനിച്ച കുട്ടിക്കും സക്കാത്ത് നിർബന്ധമില്ല.
നാട്ടിലെ മുഖ്യമായ ധാന്യമാണ് നൽകേണ്ടത് ഫിത്ർ സക്കാത്ത് പണമായി നൽകാൻ പാടില്ല. അതുപോലെ തന്നെ ന്യൂനത ഉള്ള ധാന്യവും നൽകാൻ പാടുള്ളതല്ല,. ഒരാൾക്ക് വേണ്ടി നാല് മുദ് അഥവാ ഒരു സ്വാഅ ധാന്യമാണ് നൽകേണ്ടത്.
സക്കാത്ത് നിർബന്ധമായ സമയത്ത് വ്യക്തി ഏത് നാട്ടിലാണ് ഉള്ളത് ആ നാട്ടിലാണ് നൽകേണ്ടത്,ഭാര്യയും ഭർത്താവും വ്യത്യസ്ഥ നാട്ടിൽ ആണെങ്കിൽ, ഭാര്യയുടെ സകാത്ത് ഭർത്താവിനാണ് നിർബന്ധം എങ്കിലും ഭാര്യക്ക് ഭാര്യയുടെ നാട്ടിലും ഭർത്താവിനെ ഭർത്താവിന്റെ നാട്ടിലും കൊടുക്കൽ നിർബന്ധമാണ്,.
രണ്ട് നിബന്ധനകൾ ഫിത്ർ സക്കാതിനുണ്ട്, ഒന്ന് നിയ്യത്ത് "ഇത് എന്റെ ഫിത്ർ സക്കാത്ത് ആകുന്നു " നിർബന്ധമായ സക്കാത്ത് ആകുന്നു എന്നെല്ലാം നിയ്യത്ത് കരുതാവുന്നതാണ്, അവകാശികൾ നൽകുക എന്നാണ് രണ്ടാമത്തെ നിബന്ധന.അവകാശികലേക്ക് എത്തിക്കുന്നതിൽ മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ് അതൊരു അമുസ്ലിം ആയാലും വിരോധം ഇല്ല. എങ്കിലും ഏല്പിച്ചു എന്നത് കൊണ്ട് ബാധ്യത വീടുകയില്ല, ഏൽപ്പിക്കപെട്ടവർ അവകാശികളിലേക്ക് എത്തിച്ചാൽ മാത്രമേ ബാധ്യത വീടുക്കയുള്ളു.
ഫകീർ, മിസ്കീൻ, പുതുമുസ്ലിം,കടമുള്ളവർ യാത്രക്കാർ, മോചനപത്രം എഴുതിയപെട്ടവർ, സക്കാത്തുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, യോദ്ധാവ് അടക്കമുള്ള സക്കത്തിന്റെ അവകാശികളെ ഖുർആനിലൂടെയും തിരുസുന്നതിലൂടെയും നമുക്ക് കാണാൻ സാധിക്കുന്നതാണ്.