വീട്ടുവരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ തെരുവു നായ്ക്കൾ കടിച്ചു കീറിയ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ചേർത്തല അർത്തുങ്കലിൽ പട്ടി കടിച്ചത് വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചതിനെ തുടർന്ന് പതിനാലുകാരൻ പേവിഷബാധ മൂലം മരിച്ച വാർത്തയും കാലിന് തെരുവ് നായയുടെ മാന്തേറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ അവഗണിച്ച വയനാട് സുൽത്താൻ ബത്തേരി മുത്തങ്ങയിൽ നിന്നുള്ള മുപ്പതുകാരനായ യുവാവ് മരണപ്പെട്ടതും സമീപകാലത്താണ്. തെരുവുനായകളും അവ മൂലമുണ്ടാകുന്ന പ്രയാസങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ശരിയായ ദിശയിലുള്ള പരിഹാരങ്ങൾ ആരായേണ്ടതുണ്ട്.

നായകളെ കൊല്ലാമോ?

മദീനയിൽ ഒരിക്കൽ തെരുവുനായ ശല്യം രൂക്ഷമായി. വഴികളിലും കവലകളിലും നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വീട്ടുമുറ്റത്തേക്കു പോയിട്ടു പലപ്പോഴും വരാന്തയിലേക്കു പോലും ഇറങ്ങാൻ വയ്യാത്ത നില. അന്നൊക്കെ ഇന്നത്തേ പോലെ ഭദ്രമായ പാർപ്പിട സൗകര്യങ്ങൾ കുറവുമായിരുന്നു. അടച്ചുറപ്പുള്ള വാതിലിനു പകരം തുണി കൊണ്ടുള്ള കർട്ടണോ ഈന്തപ്പനയോല കൊണ്ടുള്ള മറയോ ഒക്കെയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതിനുള്ളിലൂടെയെല്ലാം നൂണ്ടു കയറി വീട്ടിനകത്തും കട്ടിലിനടിയിലും നായ കിടക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പലർക്കും ഉപദ്രവമേറ്റു. ഈ സന്ദർഭത്തിലാണ് നായ്ക്കളെ കൊല്ലാനുള്ള ഉത്തരവ് ഉണ്ടാകുന്നത്.

നായ ശല്യം കാരണം പൊറുതി മുട്ടിയിരുന്ന മദീനക്കാർ തെരുവുനായ്ക്കളെ കൊന്നൊടുക്കി കുഴിച്ചുമൂടി. ശല്യം ഏറെക്കുറെ ഒതുങ്ങിയിട്ടും പലരും നായയെ എവിടെ കണ്ടാലും ഓടിച്ചിട്ടു കൊല്ലുന്നത് തുടർന്നു. ഗ്രാമങ്ങളിൽ നിന്നു പല തരത്തിലുള്ള ദൈനംദിന ആവശ്യങ്ങൾക്കും മറ്റുമായി പട്ടണത്തിലേക്ക് (മദീന) വരുന്ന ഒറ്റക്കു സഞ്ചരിച്ചിരുന്ന സ്ത്രീകൾ അവരുടെ സുരക്ഷിതത്വത്തിന് കൂടെ കൂട്ടിയിരുന്ന നായ്ക്കൾ വരെ കൊല്ലപ്പെടുന്ന അനുഭവങ്ങളുണ്ടായി. വിവരമറിഞ്ഞ തിരുനബി ﷺ അവയെ വംശനാശം വരുത്തരുതെന്നും ഉപദ്രവകാരികളായ ഇനത്തെ മാത്രമേ കൊല്ലാവൂ എന്നും നിർദ്ദേശിച്ചു. 

عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قالَ: قالَ رَسُولُ اللَّهِ ﷺ: لَوْلا أنَّ الكِلابَ أُمَّةٌ مِنَ الأُمَمِ لَأمَرْتُ بِقَتْلِها، فاقْتُلُوا مِنها الأسْوَدَ البَهِيمَ

നായകളും നിങ്ങളെപ്പോലെ ഒരു ജീവിവർഗം അല്ലായിരുന്നെങ്കിൽ വംശഹത്യ നടത്താൻ ഞാൻ കല്പിക്കുമായിരുന്നു; നിങ്ങളവയിലെ കടും കറുപ്പു നിറത്തിലുള്ള പട്ടികളെ മാത്രമേ കൊല്ലാവൂ (സുനനു അബീദാവൂദ് 3/108).

جابر بن عبد الله ، يقول : أمرنا رسول الله صلى الله عليه وسلم بقتل الكلاب، حتى إن المرأة تقدم من البادية بكلبها، فنقتله، ثم نهى النبي صلى الله عليه وسلم عن قتلها، وقال : " عليكم بالأسود البهيم ذي النقطتين ؛ فإنه شيطان

"നായ്ക്കളെ കൊല്ലാൻ റസൂലുല്ലാഹി ﷺ ഞങ്ങളോടു ഉത്തരവിട്ടു. ഞങ്ങളാവട്ടെ,  മരുഭൂമിയിൽ നടന്നു വരുന്ന സ്ത്രീയോടൊപ്പമുള്ള നായയെ വരെ കൊല്ലാൻ തുടങ്ങി. അപ്പോൾ തിരുനബി ﷺ നായ്ക്കളെ ഒന്നടങ്കം കൊല്ലുന്നതിനു നിരോധനം ഏർപ്പെടുത്തി. അവിടുന്ന് പ്രഖ്യാപിച്ചു : "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" (മുസ്‌ലിം : 1572). 

കടും കറുപ്പുള്ള ഇനത്തെ കൊല്ലാൻ അനുവദിച്ചത് അന്നത്തെ അവിടെ ഉണ്ടായിരുന്ന പ്രാദേശിക സാഹചര്യത്തിലെ ഉപദ്രവകാരികളായ ഒരു ഇനത്തെയാണ്. ആ അനുവാദവും പിന്നീട് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

സുൽത്വാനുൽ ഉലമാഅ് എന്ന പേരിൽ പ്രസിദ്ധനായിരുന്ന വിശ്രുത ശാഫിഈ കർമശാസ്ത്ര വിശാരദനായ അൽ ഇമാം ഇസ്സുദ്ദീനി ബ്നു അബ്ദിസ്സലാം റ. തന്റെ الغاية في اختصار النهاية എന്ന ഗ്രന്ഥത്തിൽ വിവിധ തരം കച്ചവടങ്ങളെ സംബന്ധിച്ചു വിശദമായി ചർച്ച നടത്തുന്ന ഭാഗത്ത് പട്ടിയുടെയും ഇതര ജീവികളുടെയും വിൽപന (باب بيع الكلاب وغيرها) എന്ന ഒരു അധ്യായമുണ്ട്. അവിടെ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നതിങ്ങനെ

ويحرم قتل الكلاب وإن لم يُنتفع بها، إلّا الكَلِبَ والعقورَ الضاريَ بطبعه بالإفساد، ولا يُتوانى في قتل الكَلبِ العَقور؛ لعِظَم شرِّه، وقد نُسخ جواز قتل الأسود البهيم

നായ്ക്കളെ കൊണ്ടു പ്രയോജനമില്ലെങ്കിൽ കൂടി അവയെ കൊല്ലാൻ പാടില്ല, പേവിഷ ബാധയുള്ളതോ പ്രകൃത്യാ ആക്രമണ സ്വഭാവമുള്ള ഉപദ്രവകാരിയായതോ ആയവ ഒഴിച്ച്. ആക്രമണ സ്വഭാവമുള്ള കടിക്കുന്ന പട്ടിയെ, അതുകൊണ്ടുള്ള ഉപദ്രവം ഗുരുതമായതിനാൽ കൊല്ലുന്നതിനു തടസ്സമില്ല. "കടും കറുപ്പു നിറത്തിലുള്ള" നായയെ കൊല്ലാനുള്ള അനുമതി റദ്ദാക്കപ്പെട്ടിട്ടുണ്ട് (الغاية في اختصار النهاية ٣/‏٣٤٨).

നായയുടെ നിറത്തിനല്ല, ആക്രമണ സ്വഭാവത്തിനാണ് കൊല്ലപ്പെടാമോ എന്നതിൽ പരിഗണന അർഹിക്കുന്നത് എന്ന കാര്യം ഊന്നിപ്പറയാനാണ് ഇതിത്രയും പറഞ്ഞത്. മറ്റാെരു ഹദീസിൽ ഇങ്ങനെ വായിക്കാം

عن عائشة رضي الله عنها، قالت : قال رسول الله صلى الله عليه وسلم : " خمس من الدواب كلها فواسق تقتل في الحرم : الغراب، والحدأة، والكلب العقور ، والعقرب، والفأرة ".

അഞ്ചു ജീവികൾ - അവ ഓരോന്നും ഉപദ്രവകാരികളാണ് -  ഹറമിൽ വെച്ച് പോലും കൊല്ലൽ അനുവദനീയമാണ് : കാക്ക, പ്രാപ്പിടിയൻ, കടിക്കുന്ന ആക്രമണ സ്വഭാവമുള്ള പട്ടി, തേൾ, എലി എന്നിവയാണവ" (മുസ്‌ലിം : 1198).

ചില ഹദീസുകളിൽ തേളിന് പകരം പാമ്പിനെ പരാമർശിച്ചിരിക്കുന്നു. ചിലതിൽ കാക്കയെ ”അൽ ഗുറാബുൽ അബ്കഅ്” (وَالْغُرَابُ الأَبْقَعُ) എന്ന് പ്രത്യേകമായി വിശേഷിപ്പിച്ചിട്ടുണ്ട്. 

ഇമാം ബദ്റുദ്ദീനിൽ ഐനി റ. രേഖപ്പെടുത്തുന്നു: “ ഉപദ്രവകാരികളായ ജീവികളുടെ ഗണത്തിൽ കാക്കയെ എണ്ണിയപ്പോൾ, “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക” (وَالْغُرَابُ الأَبْقَعُ) എന്ന് ഒരു ഹദീസിൽ പ്രത്യേകമായി വിശേഷിപ്പിച്ചിരിക്കുന്നല്ലോ. കാക്കയെ കൊല്ലാൻ അനുവാദം നൽകിയത് കാക്ക ഇങ്ങോട്ട് ഉപദ്രവിക്കുന്നു എന്നതിനാലാണ്. “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക”കളാണ് ഇങ്ങോട്ട് ഉപദ്രവിക്കുക. അതല്ലാത്ത, ഉപദ്രവകാരികളല്ലാത്ത കാക്കകളെ കൊല്ലാൻ പാടില്ല എന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.” (ഉംദത്തുൽ ഖാരി 10:180)

മനുഷ്യനെ കടിക്കുകയും ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പുലി, സിംഹം, ചെന്നായ എന്നിവയും കടിക്കുന്ന നായയുടെ സ്ഥാനത്ത് തന്നെയാണെന്നു ഇമാം മാലിക് റ.വിനെ ഉദ്ധരിച്ച് ഇമാം അബുൽ വലീദിൽ ബാജീ റ. താൻ മുവത്വക്കെഴുതിയ വിശദീകരണമായ അൽ മുൻതഖാ 2/262ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി റ. പറഞ്ഞു: “കൊല്ലാൻ അനുവാദം നൽകിയതിന് കാരണം മനുഷ്യരെ ഉപദ്രവിക്കുക എന്നതാണെന്നാണ് ഈ ഹദീസിന്റെ ആശയം. അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്ന ഏത് ജീവിയേയും ആവശ്യഘട്ടത്തിൽ "ഉപദ്രവകാരികൾ" എന്നതിൽ ഉൾപ്പെടുത്താം.” (ഫത്ഹുൽ ബാരി: 4:30)

ഈ വിഷയത്തിൽ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് എന്താണ് എന്ന് മനസ്സിലാക്കാൻ ഈ വിശദീകരണം തന്നെ ധാരാളമായിരിക്കും. മനുഷ്യനാണ് നമ്മുടെ മുഖ്യപ്രമേയം. അവന്റെ ആത്യന്തികമായ നൻമയും അപായ രഹിതമായ ജീവിത സാഹചര്യവും ഉറപ്പു വരുത്തുന്നതിനാണ് പ്രഥമ പരിഗണന.

കറുത്ത നായ ശയ്ത്വാനാണോ?

നടേ ഉദ്ധരിച്ച "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" എന്ന ഹദീസിന്റെ അറബി വാചകത്തിൽ വന്നിട്ടുള്ള فإنه شيطان എന്ന പദപ്രയോഗം കണ്ടാണ് ചില സാധുക്കൾ തിരുനബി ﷺ ഒരു മിണ്ടാപ്രാണിയെ പിശാച് എന്നു ആക്ഷേപിച്ചു എന്നു അട്ടഹസിക്കുന്നത്. അവസാനം ഉദ്ധരിച്ച ബീവി ആഇശ റ.യുടെ ഹദീസ് നോക്കൂ, സമാനമായ ഒരു പരാമർശം അതിലും ഉണ്ട് - അഞ്ചു ജീവികൾ ഫാസിഖുകളാണ് എന്ന്! അതിന്റെ അർഥം തെമ്മാടി എന്നല്ല. അറബി ഭാഷയെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തവരാണ് അർത്ഥശൂന്യമായ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.

ശയ്ത്വാൻ എന്ന പദത്തിന്റെ അർത്ഥം متمرد / ധിക്കാരി, شرير / ഉപദ്രവകാരി എന്നെല്ലാമാണ്. അനുസരിക്കാനും വിധേയപ്പെടാനും നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ധിക്കാരപൂർവ്വം മാറിനിന്നു എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശത്വന എന്ന പദത്തിൽ നിന്നാണ് ഈ വാക്ക് നിഷ്പന്നമായിരിക്കുന്നത്. ഹദീസിന്റെ പശ്ചാത്തലം വായിച്ചാൽ ഇവിടെ ആ അർത്ഥത്തിൽ ആലങ്കാരികമായാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളത് എന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഉപദ്രവകാരികളായ അഞ്ചു ജീവികളെ ഫാസിഖുകൾ എന്നു പറഞ്ഞതും ഇങ്ങനെ ആലങ്കാരികാർത്ഥത്തിൽ തന്നെ. പല സന്ദർഭങ്ങളിലായി ഇക്കാര്യം ആവർത്തിച്ചിട്ടുള്ളതിനാൽ ദൈർഘ്യം ഭയന്ന് ഒഴിവാക്കുന്നു. ഹദീസിന്റെ വ്യാഖ്യാനത്തിൽ മുബാറക് ഫൂരി റ. നൽകുന്ന വിശദീകരണം കാണുക

وجعل الكلب الأسود البهيم شيطانا لخبثه، فإنه أضر الكلاب وأعقرها، والكلب أسرع إليه منه إلى جميعها، وهي مع هذا أقلها نفعا وأسوءها حراسة وأبعدها من الصيد وأكثرها نعاسا - تحفة الأحوذي 5/ 53

"കടും കറുപ്പു നിറത്തിലുള്ള നായയെ ശയ്ത്വാൻ എന്നു പ്രയോഗിച്ചത് അതിന്റെ ദ്രോഹം അത്രയേറെ ഉള്ളതിനാലാണ്. നായ്ക്കളിൽ ഏറ്റവും അക്രമണ സ്വഭാവിയും ഉപദ്രവകാരിയും അതാണ്. ഇപ്പറഞ്ഞവയിലേക്കെല്ലാം ശയ്ത്വാനേക്കൾ ഊറ്റം ഈ തരം നായക്കാണ്. അതോടൊപ്പം, നായ്ക്കളെ കൂട്ടത്തിൽ ഉപകാരം ഏറ്റവും കുറഞ്ഞതും കാവൽ നിൽക്കുന്നതിൽ ഏറ്റവും മോശമായതും വേട്ടയാടാനുള്ള മികവു വളരെയധികം അന്യം നിൽക്കുന്നതും ഉറക്കം ഏറ്റവും കൂടുതലുള്ളതും ഈ ഇനത്തിനാണ്" (തുഹ്ഫതുൽ അഹ്​വദീ 5/53).

ആക്ഷരികമായി പിശാച് എന്ന അർഥത്തിനാണ് അതു ഉപയോഗിച്ചതെന്നും കൊല്ലാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന, അന്നു മദീനയിൽ ഉപദ്രവം ഉണ്ടാക്കിയിരുന്ന ആ കറുത്ത നായ്ക്കൾ ശയ്ത്വാൻ "കൂടുമാറ്റം" നടത്തിയതാണെന്നും ചിലയാളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ദേഷ്യം വരുമ്പോൾ "നീ പോടാ ശയ്ത്വാനേ" എന്നു വിളിക്കാറില്ലേ ചിലർ. അതിനർഥം വിളിക്കപ്പെട്ടയാൾ പിശാചു വർഗത്തിൽ പെട്ടതാണെന്നല്ലല്ലാേ. സത്യമതത്തിന്റെ പ്രബോധനത്തിനെതിരായി പൊതുജനങ്ങളെ ഇളക്കിവിടാനും പ്രകോപിപ്പിക്കാനും സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും ഉപയോഗിക്കുന്നവരെ "മനുഷ്യരിലെ ശയ്ത്വാൻമാർ" എന്നു സൂറതുൽ അൻആം 112 ൽ പരാമർശിച്ചതു പോലെയുള്ള ഒരു പ്രയോഗമാണിതും. സമാനമായ ഒരു വിശദീകരണം ഇമാം ഇബ്നു ഖയ്യിമിൽ ജൗസിയ്യ നൽകുന്നുണ്ട്.

وإن كان المراد به أن الكلب الأسود شيطان الكلاب فإن كل جنس من أجناس الحيوانات فيها شياطين، وهي ماعتا منها وتمرد، كما أن شياطين الإنس عتاتهم ومتمردوهم - إعلام الموقعين عن رب العالمين 2/ 93

ശ്വാനവർഗത്തിലെ ശയ്ത്വാനാണ് കറുത്ത നായ എന്നാണു ഉദ്ദേശ്യമെങ്കിൽ: തീർച്ചയായും എല്ലാ ജീവിവർഗത്തിലും ശയ്ത്വാൻമാർ ഉണ്ട് - അതാതു വർഗത്തിലെ ഏറ്റവും ധിക്കാരിയും അക്രമണകാരിയും ആയവയാണവ. മനുഷ്യവർഗത്തിലെ ഏറ്റവും ധിക്കാരികളും ഉപദ്രവകാരികളും ആയവർ അവരിലെ ശയ്ത്വാൻമാർ ആയ പോലെ (ഇഅ്ലാമുൽ മൂഖിഈൻ 2/93).

കൊല്ലാൻ കല്പിക്കപ്പെടും വിധം ഉപദ്രവകാരികളായിരുന്നതിനാൽ ആലങ്കാരികമായാണ് അങ്ങനെ വിളിച്ചിട്ടുള്ളത് എന്നു സംക്ഷിപ്തം.

Questions / Comments:



24 September, 2022   09:20 pm

???? ??? ???????

?????????