മലയാള ഭാഷയും സാഹിത്യവും സ്വതന്ത്രമായ വ്യവഹാര മണ്ഡലം സൃഷ്ടിക്കുന്നതിന് മുമ്പ് അറബി മലയാളം രൂപപ്പെട്ടിട്ടുണ്ട്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലാണ് കേരളത്തിന്റെ ഉൾനാടുകളിലേക്ക് അറബി മലയാളം കടന്നു ചെല്ലുന്നത്. തീരപ്രദേശങ്ങളിൽ നിന്ന് ഉൾനാടുകളിലേക്കുള്ള ഈ ഭാഷാപലായനം മതപഠനാർത്ഥം ബോധപൂർവ്വം നടന്നതായിരുന്നു. മുസ്ലിംകളുടെ മത പഠനങ്ങളിലും ബോധങ്ങളിലും നിറഞ്ഞുനിന്ന ശേഷമാണ് പൊതുജീവിതത്തിന്റെ ഭാഗമായി അറബി മലയാളം വളർന്നത്. മാപ്പിള സമൂഹത്തിന്റെ സ്വത്വം അടയാളപ്പെടുത്താനും ആവിഷ്കരിക്കാനും പിന്നീട് അറബി മലയാളത്തിന് കഴിഞ്ഞു. ചരിത്രധാരയിൽ അനിവാര്യമായും സംഭവിച്ച ഈ നിർമ്മിതിയെ സാംസ്കാരിക അപനിർമ്മാണത്തിന്റെ കൂടി ചരിത്രമായി വായിക്കേണ്ടിയിരിക്കുന്നു. മലയാള ഭാഷയുടെ ചരിത്രത്തിൽ ഒരു വരേണ്യ രാഷ്ട്രീയത്തിന്റെ ചരിത്രം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പി.വി വേലായുധൻപിള്ള പോലത്ത ഭാഷാ സാഹിത്യ ചരിത്രകാരന്മാരും എം.ജി. എസ് നാരായണനെ പോലത്ത പൊതുചരിത്രകാരന്മാരും ഇത് എഴുതിവെച്ചിടുണ്ട്. സാമ്പത്തികമായ വറുതി കാരണം അക്ഷര ജ്ഞാനത്തിനുള്ള അവസരനിഷേധത്തെ സ്വയം അനുവർത്തിച്ചിരുന്ന വലിയ വിഭാഗം ജനതയുണ്ടായിരുന്നു. അതിനപ്പുറത്ത് ബഹുഭൂരിപക്ഷം വരുന്ന അവർണ്ണ ജനസാമാന്യത്തിനു നേരെ സവർണ വിഭാഗം പ്രഖ്യാപിച്ച് നടത്തിയിരുന്ന വിദ്യാനിഷേധം ഭാഷയുടെ പിതൃത്വം അവർ അവകാശപ്പെടുന്ന തരത്തിലുള്ളതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിന്ന് ബ്രാഹ്മണിസത്തിന്റെ കുത്തക മനശാസ്ത്രം അസ്തമിച്ചതിന് ശേഷമാണ് നായന്മാർക്ക് പോലും വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങിയതെന്ന് എം.ജി.എസ് പറയുന്നു. ബഹുഭൂരിപക്ഷം വരുന്ന ശൂദ്ര വിഭാഗത്തിന്റെ അവസ്ഥ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് നായന്മാരുടെ കഥ സൂചിപ്പിക്കുന്നത്. അറബി മലയാളത്തിന്റെ ഉള്ളടക്കത്തിൽ സാമാന്യജനബോധമാണ് വ്യവഹരിക്കപ്പെടുന്നത്. ഭാഷാ പഠനം ഉൾനാടുകളിൽ നിന്ന് കൂടുതൽ ഉൾനാടുകളിലേക്കാണ് പലായനം ചെയ്തതും. അക്കാലത്തെ മലയാള ഭാഷാ സാഹിത്യ ചിന്തകളുടെ സവർണത്വവും മേൽക്കേയ്മ ബോധവും അറബി മലയാളത്തെ സ്പർശിക്കുക പോലും ചെയ്തിട്ടില്ല. 'ഉപ്പ്'എന്ന സവർണപദം ഉപയോഗിച്ചത് കൊണ്ടാണ് പാലക്കാട് ഒരു അവർണ്ണൻ കൊല്ലപ്പെട്ടത്. മലയാള ഭാഷാ വ്യവഹാരത്തിൽ തെറിപ്രയോഗങ്ങളിൽ കീഴ്ജാതിക്കാരുടെ ജീവിതരീതികൾ അടക്കം ചെയ്തിട്ടുണ്ടെന്ന് ഭാഷാ പണ്ഡിതർ വിമർശിക്കുന്നു. മാപ്പിള സ്വത്വം കേരളീയ മുസ്ലീം സ്വത്വമായി പരിണമിച്ചതിനെ തുടർന്നാണ് അറബി മലയാളം പൊതുമണ്ഡലത്തിലും അക്കാദമികതലത്തിലും മാപ്പിളഭാഷയായി അറിയപ്പെട്ടത്. അറബി മലയാള സാഹിത്യം മാപ്പിള സാഹിത്യമായും മാറി. മാപ്പിള സാഹിത്യ നിർമ്മിതിയിൽ ചരിത്രത്തിന്റെ ഭാഗം ചേർന്നുള്ള സാംസ്കാരികമായ ചെറുത്തുനിൽപ്പുകളും പ്രായോഗികമായ ബദലുകളും നിറഞ്ഞുനിൽക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ കേരളീയ പരിസരമാണ് എഴുത്തച്ഛനെന്ന അധ്യാത്മിക കവിയെ നിർമ്മിച്ചത്. അധ്യാത്മ രാമായണം കിളിപ്പാട്ടിലൂടെ ആത്മീയമായും സാംസ്കാരികമായും നിലനിൽപ്പ് നശിച്ചു പോയ സമൂഹത്തെ സമുദ്ധരിക്കാനാണ് എഴുത്തച്ഛനെന്ന ശൂദ്രകവി ശ്രമിച്ചത്. അധ്യാത്മ രാമായണത്തിന്റെ വളർച്ചാ കാലത്ത് മുസ്ലീം ബോധങ്ങളിൽ മുഹ്‌യിദ്ദീൻമാലയുണ്ടാക്കിയ ആത്മീയചിന്ത വളരുകയായിരുന്നു. ഒരേ കാലത്തെ ഭിന്നമായ രണ്ടു മത വിശ്വാസങ്ങളുടെ സാംസ്കാരിക ചിഹ്നമായി വളരുകയായിരുന്നു മുഹ്യിദ്ദീൻമാലയും അധ്യാത്മ രാമായണവും. മുഹയിദ്ദീൻ മാലയുടെ സ്വാധീനത്തിന്റെ ഫലവും രേഖയുമാണ് പിന്നീട് മാപ്പിള സമൂഹത്തിലുണ്ടായ അമ്പോളം മാലകൾ. ഖാളി മുഹമ്മദിന്റെ മുഹ്ദ്ദീൻമാല (1607)ൽ പൊന്നാനി മാലാക്കാന്റെ കത്ത് കുഞ്ഞിസീതിക്കോയ തങ്ങൾ തയ്യാറാക്കിയ നസീഹത് മാല(1643) കുഞ്ഞറൈൻ മുസലിയാരുടെ കപ്പപ്പാട്ട് , നൂൽമദ്ഹ തുടങ്ങിയ അറബിമലയാള സാഹിത്യത്തിലെ ആദ്യകാല രചനകൾ അദ്ധ്യാത്മികധാരകളെ ശുദ്ധീകരിച്ച് സമൂഹത്തിന് കൈമാറുന്ന രീതിയാണ്. അറബി മലയാള സങ്കേതമാണ് ചരിത്രത്തിൽ മാപ്പിളയുടെ വ്യവഹാര സ്വത്വം അടയാളപ്പെടുത്തിയത്. വിവിധങ്ങളായ സാഹിത്യ വൈജ്ഞാനിക ശാഖകളിലും ഉപശാഖകളിലുമായി നിൽക്കുന്ന അറബി മലയാള രചനകൾ ഇതിന്റെ നിദർശനമാണ്. 1868 ൽ ബാസൽ മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ പ്രസ് സ്ഥാപിതമായതിന്റെ ഉടൻ തന്നെ അറബി മലയാളം അച്ചടിശാലയും സ്ഥാപിച്ചിട്ടുണ്ട്. തീപുത്തി കുഞ്ഞഹമ്മദാണ ് ഇത് സ്ഥാപിച്ചത്. മലയാളത്തിന്റെ കൂടെ തന്നെ വളർന്ന അറബി മലയാള പുസ്തക പ്രസാധനം വർത്തമാന പത്രങ്ങൾ ആനുകാലികങ്ങൾ എന്നിവ അറബി മലയാളം വളർച്ചയുടെ ഗ്രാഫ് അടയാളപ്പെടുത്തുന്നു. സാങ്കേതികമായ ഇത്തരം പാരലലിസം മുഖ്യധാരയുടെ മറവിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയാണിനും. ചാർദർവേഷ് എന്ന പേർഷ്യൻ നോവലിന്റെ അറബി മലയാളത്തിലുള്ള മൊഴിമാറ്റം 1884ൽ നടന്നിട്ടുണ്ട്. നാലു ചക്രവർത്തിമാരുടെ കഥപറയുന്ന നോവലാണ് ചാർദർവേഷ്. നാലോ അഞ്ചോ വർഷത്തിന് ശേഷം 1889 മലയാളത്തിലെ ആദ്യ നോവൽ രചിക്കപ്പെടുന്നത്. ആധുനീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും കാലത്തെ സാംസ്കാരിക മുദ്രകളായി കരുതപ്പെടുന്ന അച്ചടി,വിവർത്തനം തുടങ്ങിയ സങ്കേതങ്ങളെ സ്വാംശീകരിച്ച് ഒരു കാലത്തെയും അതിലെ ജനസാമാന്യത്തെയും സാധ്യമാക്കുന്നതിൽ മലയാളത്തോളം വളർന്ന സാംസ്കാരിക പരിഛേദം വിരളമാണ്. മുഖ്യധാര സാഹിത്യമണ്ഡലത്തിനും അനുകർത്താക്കൾക്കും സമാന്തരമായി വളർന്ന ഒരു ബദൽ ക്രിയയുടെ ചരിത്ര വായന കൂടിയാണ് അറബി മലയാളം. പോയകാല മാപ്പിള സ്വത്വത്തിന്റെ ലോകപരിജ്ഞാനവും കാൽപ്പാടുകളും തുറന്നുവെക്കുന്ന അറബി മലയാളം സക്രിയമായിരുന്ന മാപ്പിളത്തത്തിന്റെ സാക്ഷ്യമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹിത്യ ചരിത്രങ്ങളിൽ മാപ്പിള സ്വത്വത്തെ അടയാളപ്പെടുത്തുന്നതിൽ അറബി മലയാളം മുഖ്യഭാഗം വഹിച്ചിട്ടുണ്ട്. അറബി മലയാളം തങ്ങളുടെ മാതൃഭാഷയാണെന്ന് കരുതിയിരുന്ന ഒരു വിഭാഗം അക്കാലത്തെ മുസ്ലീം ജനസാമാന്യത്തിനകത്ത് ജീവിച്ചിരുന്നു. പുറത്തുള്ള അപരഭാഷാസ്വത്വങ്ങളെ സ്വാംശീകരിക്കാൻ മാത്രം ജ്ഞാനം വശമില്ലെന്ന് വരുബോൾ തന്നെ മലയാള വായനാനുഭവം സ്വായത്തമാക്കിയവരായിരുന്നു അവർ. ബദൽ സാക്ഷരതയുടെ നിർണ്ണായകമായ ചരിത്ര പങ്കാളിത്വമാണ് അറബി മലയാളം ഇതിലൂടെ നിർവഹിച്ചത്. വിവാഹ നിശ്ചയങ്ങളുടെ മാനദണ്ഡമായി ചിലപ്പോൾ അറബി മലയാളം മാറിയത് ഈ ബദൽ സാക്ഷരതയുടെ സാർവ്വത്രികതയെ അടയാളപ്പെടുത്തുന്നുണ്ട്. സമൂഹം നേരിടുന്ന പ്രതിസന്ധിയാണ് ഭാഷാ പ്രതിസന്ധിയെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഇന്ത്യൻ ഭാഷകളുടെ കൂട്ടായ്മയിൽ മേധാവിത്വ സ്വഭാവം പുലർത്തിയിരുന്ന സാഹിത്യ സാന്ദ്രതയുള്ള സംസ്‌കൃത ഭാഷയുടെ തിരോധാനത്തെയും തിരിച്ചെടുക്കലിന്റെ അനിവാര്യതയെയും കുറിച്ചുള്ള സംവാദങ്ങളും നടക്കുന്നുണ്ട്. ഒരു ജനതയുടെ ചരിത്രപിൻബലത്തെയും സ്വാധീനത്തെയും തങ്ങളുടെ ഭാഷാ സ്വത്വമുപയോഗിച്ച് സംവാദിക്കുമ്പോൾ പൊതു ഇടങ്ങളിൽ അതിന് കൂടുതൽ അധികാരം ലഭിക്കുന്നു. സാംസ്കാരിക ചരിത്ര മണ്ഡലത്തിൽ മുസ്ലീം പ്രതിനിധാനത്തെ അടയാളപ്പെടുത്തിയ അറബി മലയാളം അവരുടെ ഭാഷാ പ്രതിസന്ധിയെ ഏറ്റെടുത്ത് നിർവഹിച്ച ഭാഷാ സ്വത്വമാണ്. മതവിശ്വാസത്തിന്റെയും ദേശീയ ബോധത്തിന്റെയും ഈ ഭാഷാ സ്വത്വത്തെ നിർണ്ണയിക്കുന്ന ഘടകം. ചേരൂർ രക്തസാക്ഷികളുടെ കുപ്പായത്തിന്റെ ഉള്ളിൽ തുന്നിച്ചേർത്തിരുന്ന പടപ്പാട്ട് ശീലുകൾ മതദേശ ബോധങ്ങളുടെ ഉഗ്രൻ പ്രതിരൂപമായിരുന്നു. ചരിത്രത്തിന്റെ നിർണ്ണായക സന്ദർഭങ്ങളിൽ നിർവഹിച്ചിരിക്കേണ്ട ദൗത്യങ്ങളെയും ബാധ്യതകളെയും ഒരു ഭാഷാപക്വമായി ഏറ്റെടുത്ത് നടത്തിയ പൊള്ളുന്ന തെളിവുകൾ കൂടിയാണ് ഇത്തരം രക്തസാക്ഷ്യങ്ങൾ. രണ്ടർത്ഥത്തിൽ മുസ്ലിം പരിഷ്കരണ യുക്തിബോധത്തിന് വിരുദ്ധമായിരുന്നു അറബി മലയാള സ്വത്വം. ഒന്ന് പാരമ്പര്യ ആദർശ പ്രകാശനമായിരുന്നു ആദ്യ കാലത്തുള്ളവ. മറ്റൊന്ന് തികഞ്ഞ രാഷ്ട്ര ബോധത്തിലധികാരം ദേശീയതയാണ് അറബി മലയാളം സംവഹിച്ചത്. രണ്ട് കാരണങ്ങൾ കൊണ്ടും അറബി മലയാളത്തിന്റെ തിരോധാനം മത പരിഷ്കരണക്കാരുടെ ഉള്ളിലൂട്ടപ്പെട്ട ഒന്നായിരുന്നു. അറബി മലയാളത്തെ കേവല സാഹിത്യ ശില്പവുമായി സമീപിച്ച പരിഷ്കരണക്കാരുടെ നിലപാടും നാടോടി സാഹിത്യം മാത്രമായി സ്വീകരിച്ച മുഖ്യധാര സാഹിത്യ ചിന്തകരുടെ നിലപാടും തത്വത്തിൽ ഒന്നു തന്നെയായിരുന്നു. അറബി മലയാളം നിർവഹിച്ച ചരിത്രപരമായ പങ്കളിത്വത്തിന് അർഹമായ അംഗീകാരം രണ്ടുപക്ഷവും വകവച്ചു കൊടുത്തില്ല. സാഹിത്യപഠനത്തിന്റെ വൃത്തത്തിൽ മാത്രം ചുരുങ്ങാതെ കൊളോണിയൽ വിരുദ്ധ സമരചരിത്രങ്ങളുടെ കൂടെ നിർത്തിയും മറ്റു സാംസ്കാരിക തലങ്ങളിലൂടെയും അക്കാദമിക മണ്ഡലങ്ങളിലേക്ക് അറബി മലയാളത്തെ കടത്തിവിടാനുള്ള യന്തങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
