ലോകത്തിലെ ഏക ജൂത രാഷ്ട്രമാണ് ഇസ്രായീൽ. ചതിയും കുതന്ത്രങ്ങളും സമം ചേർത്താണ് സയണിസ്റ്റുകൾ ഇസ്രായേൽ രാഷ്ട്രം നിർമ്മിച്ചെടുക്കുന്നത്. ജൂത രാഷ്ട്ര സംസ്ഥാപനത്തിലൂടെ തലമുറകളായി തങ്ങളനുഭവിക്കുന്ന അപരവൽക്കരണത്തിന് പരിഹാരമായെന്നും ജൂത വിമോചനമാണിതെന്നും അവർ പ്രചരിപ്പിക്കുന്നു. എന്നാൽ ഇസ്രായേൽ രാഷ്ട്ര രൂപീകരണവും സയണിസ്റ്റ് ചെയ്തികളും തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ തോറക്കെതിരാണെന്നും പാപമാണെന്നും വിശ്വാസിക്കുന്ന ജൂത വിഭാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ജൂതരിലെ അതിയാഥാസ്ഥികരായി (Ultra orthodox) അറിയപ്പെടുന്ന ഹരേദി(Hardi)കളാണിവർ. തോറയോട് ശക്തമായ വിധേയത്വം പുലർത്തുന്ന ഇവരുടെ ജീവിത രീതിയും ആചാരങ്ങളും കൗതുകമുണർത്തുന്നതാണ്.
ഹരേദിസത്തിന്റെ തുടക്കം
പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ ജ്ഞാനോദയവും തുടർന്നുണ്ടായ വ്യവസായവൽക്കരണവും നഗരവൽക്കരണവുമാണ് ഹരേദിസത്തിന്റെ ഉത്ഭവത്തിന് നിമിത്തമായിത്തീർന്നത്. വ്യവസായവൽക്കരണം ജൂതരുടെ സ്വത്വം തകർത്തു എന്നതായിരുന്നു പ്രധാന ആക്ഷേപം. ജൂതർ ഇതര മത സമൂഹങ്ങളുമായി വെച്ച് പുലർത്തിയിരുന്ന അകലം വ്യവസായവൽക്കരണത്തിന്റെ ഉപോൽപന്നമായി കടന്ന് വന്ന ഉദാരവൽക്കരണത്തിന്റെ ഫലമായി ഇല്ലാതെയായെന്നും അകൽച്ചയുടെ ഈ ‘സുരക്ഷിത ഭിത്തി ‘ തകരുന്നതിലൂടെ പൊതു സമൂഹത്തിന്റെ മൂല്യച്യുതികളും സ്വഭാവങ്ങളും ജൂതരിലേക്ക് പകർന്ന് തുടങ്ങിയെന്നും ഇവർ ആവലാതിപ്പെട്ടു. തോറ വിഭാവനം ചെയ്യുന്ന ജൂത സമൂഹത്തിന്റെ പുന:സൃഷ്ടിപ്പിന്ന് ഇതര വിഭാഗങ്ങളിൽ നിന്നും അകന്ന് ഏകാന്ത ജീവിതം നയിക്കണമെന്ന് ആഹ്വാനം ചെയ്തു. വ്യവസായവൽക്കരണത്തിലൂടെ മതത്തിലുണ്ടായ ബാഹ്യസ്വാധീനം എന്ത് വില കൊടുത്തും പ്രതിരോധിച്ച് ജൂത മതത്തെ കാത്ത് സംരക്ഷിക്കലാണ് തങ്ങളുടെ ദൗത്യമെന്നവർ അവകാശപ്പെട്ടു.
1912 ൽ പോളണ്ടിൽ സ്ഥാപിതമായ അഗുഡാസ് ഇസ്രായേൽ (Agudas yisroel) എന്ന ജൂത സംഘടന ഹരേദികളുടെ വളർച്ചക്ക് ഇന്ധനം പകർന്നു . ലോകമാസകലമുള്ള ജൂതരിൽ സംഭവിക്കുന്ന മതേതരവൽക്കരണം (Secularisation) തടയലായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഇന്ന് ഇസ്രായേൽ പാർലമെന്ററി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹരേദികളുടെ രാഷ്ട്രീയ പാർട്ടിയാണ് അഗുഡാസ് ഇസ്രായേൽ .
ഹരേദികളുടെ രാഷ്ട്രീയം
വിമോചനവും വിശുദ്ധ ഭൂമികയിലേക്കുള്ള മടക്കവും ജൂത വിശ്വാസത്തിലെ പ്രധാന ഭാഗങ്ങളാണ്. വിശ്വാസികളുടെ ഈ വിഷയത്തിലുള്ള വൈകാരികതയെ മുതലെടുത്ത് കൊണ്ടാണ് സയണിസ്റ്റുകൾ ഫലസ്തീൻ ഭൂമികയിൽ ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രം സ്ഥാപിക്കുന്നത്. എന്നാൽ ഇസ്രായേൽ രാഷ്ട്രത്തെ തോറയിൽ പറയുന്ന ‘വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്ക’ത്തിന്റെ സഫലീകരണമായി കാണുന്നതിനെ ഹരേദികൾ അതിശക്തമായി എതിർക്കുന്നു. ഇസ്രായേൽ രൂപീകരണത്തിന്റെ തുടക്കം മുതൽ തന്നെ തങ്ങളുടെ എതിർപ്പ് ഇവർ പ്രകടിപ്പിച്ചിരുന്നു. ഫലസ്തീൻ വിഭജിച്ച് ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വോട്ടിനിട്ടപ്പോൾ ഇസ്രായേലിനെതിരായി വോട്ട് ചെയ്യാൻ അഗ്യുഡോസ് ഇസ്രായേൽ അംഗരാജ്യങ്ങളെ പ്രേരിപ്പിച്ചു.
ഇസ്രായേൽ രാഷ്ട്ര സംസ്ഥാപനവും സയണിസവും തിന്മയിൽ വളർന്ന് പന്തലിച്ച തീർത്തും മതവിരുദ്ധമായ ആശയങ്ങളാണെന്ന തങ്ങളുടെ വാദത്തിന് തോറയിൽ നിന്ന് തന്നെ ഇവർ തെളിവുദ്ധരിക്കുന്നു. ബലപ്രയോഗത്തിലൂടെയും മനുഷ്യാധ്യാനത്തിലൂടെയും കൂട്ടം കൂട്ടമായുമുള്ള വിശുദ്ധഭൂമിയിലേക്കുള്ള മടക്കം തോറ നിരാകരിക്കുന്നുവെന്നും തീർത്തും ദൈവികമായ, അഭൗതികമായ രീതിയിലൂടെയാണ് ഈ ആശയം പ്രയോഗവൽക്കരിക്കപ്പെടുക എന്ന് ഹരേദി റബ്ബിമാർ വിശദീകരിക്കുന്നു. ഇത്തരമൊരു മടക്കത്തിനായുള്ള സഹസ്രാബ്ദങ്ങളായുള്ള കാത്തിരിപ്പ് ദൈവത്തിലും പ്രവാചകരിലുമുള്ള തങ്ങളുടെ അദമ്യമായ വിശ്വാസത്തിന്റെ നിദർശനമാണെന്നും അതിനെതിരായി മാനുഷിക കൈകടത്തലുകളോടെയുള്ള ജൂതരാഷ്ട്ര നിർമ്മാണം ദൈവവിധിയിലുള്ള അതൃപ്തിയുടെ പ്രകടനമാണെന്നും ആക്ഷേപിക്കുന്ന ഹരേദികൾ ചരിത്രത്തിലുടനീളം കാണപ്പെടുന്ന ജൂത അപരവൽക്കരണത്തെയും രാജ്യഭ്രഷ്ഠിനെയും വിമോചന വിശ്വാസത്തെയും ചൂഷണം ചെയ്യുക വഴി രൂപീകൃതമായ ഇസ്രായേൽ രാഷ്ട്രം ദൈവ വിശ്വാസത്തിനെതിരാണെന്ന് പ്രഖ്യാപിക്കുന്നു. വിധിയോടുള്ള വഞ്ചനയായാണ് സയണിസ്റ്റ് രാഷ്ട്രീയ നീക്കത്തെ അവർ വിശേഷിപ്പിക്കാറുള്ളത്. ഇസ്രായേൽ രാഷ്ട്രത്തെ കുറിച്ചുള്ള മുൻ ഹരേദി സാറ്റ്മാൻ റബ്ബിയോൽ ടെറ്റെൽബാമി ((Yoel Tetelbaum) ന്റെ വാക്കുകളിതാണ് “നെസെറ്റി ((Knesset- ഇസ്രായേൽ പാർലമെന്റ് )ലെ അംഗങ്ങൾ എത്ര വിശുദ്ധരായാലും യഥാർത്ഥ സമയം സമാഗതമാവുന്നതിനു മുമ്പ് വിമോചനം നേടുകയും ഭരണം നടത്തുകയും ചെയ്യുന്നത് കുറ്റകരവും വലിയ അധർമവുമാണ്”.
ഇസ്രായേൽ രാഷ്ട്രത്തെ തോറ വിരുദ്ധമായി കാണുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിലും ഹരേദി രാഷ്ട്രീയപാർട്ടികൾ ഇടപെടാറുണ്ട്. രാഷ്ട്രത്തെ തോറയുമായി ബന്ധിപ്പിക്കലാണ് ഇതിലൂടെ അവർ ലക്ഷ്യമാക്കുന്നത്. സയണിസ്റ്റ് ഇസ്രായേലും തോറ കേന്ദ്രീകൃത ഇസ്രായേലും പരസ്പര വിരുദ്ധമായ ആശയങ്ങളാണെങ്കിലും വിശ്വാസികൾ സായുധ പ്രക്ഷോഭത്തിലൂടെ ഇസ്രായേലിൽ മാറ്റങ്ങൾ കൊണ്ട് വരേണ്ടതില്ലെന്നാണ് റബ്ബിമാരുടെ പക്ഷം.
ഹരേദി രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ക്യാബിനറ്റ് അംഗത്വം നേടിയാലും മന്ത്രിസ്ഥാനം സ്വീകരിക്കില്ല. 18 വയസ്സ് തികയുന്ന ഏതൊരു വ്യക്തിയും നിർബന്ധിത സൈനിക സേവനം നിർവഹിക്കണം എന്നതാണ് ഇസ്രായേലിലെ നിയമം, എന്നാൽ ഹരേദികൾ സൈനികസേവനം നിർവ്വഹിക്കാൻ തയ്യാറാവാറില്ല.
കുടുംബം, ജീവിത രീതി
ഹരേദിം ((Haredim)എന്ന പേരിറിയപ്പെടുന്ന ചെറിയ സമൂഹങ്ങളായാണ് ഹരേദികൾ താമസിക്കാറുള്ളത്. ഓരോ സമൂഹത്തിനും പ്രത്യേകം സിനഗോഗുകളും യെഷിവോട്ടു ((Yeshivott- ജൂത മത പഠന കേന്ദ്രം)കളും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമുണ്ടായിരിക്കും. മതേതര വൽക്കരണത്തിന്റെ (Secularisation ) സാധ്യതകളെ പൂർണമായും ഒഴിവാക്കുന്നത് കൊണ്ട് അക്കാദമിക് വിദ്യാഭ്യാസ മേഖലകളിൽ പൊതുവേ ഇവർ കടന്നുവരാറില്ല. സയണിസ്റ്റ് സ്കൂളുകളിൽ മക്കളെ പറഞ്ഞയക്കാറില്ല. സ്വന്തമായി പ്രത്യേക സിലബസുള്ള വിദ്യാഭ്യാസ രീതിയാണ് നിലവിലുള്ളത്. ഭൗതിക വിദ്യാഭ്യാസത്തിൽ ബിരുദം നേടുന്നവർ ഹരേദികളിൽ വളരെ കുറവാണ്. ഹരേദി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ വലിയ തോതിൽ ഫണ്ട് നൽകാറുണ്ട്.
സന്താനോൽപാദനം കൂടുതലായതുകൊണ്ട് തന്നെ കുടുംബങ്ങളിലെ അംഗസംഖ്യ വളരെ കൂടുതലാണ്. അതിവേഗം വളരുന്നതാണ് ഇവരുടെ ജനസംഖ്യ നിരക്ക്. ആധുനിക ഇസ്രായേലിൽ ഇവർ ന്യൂനപക്ഷമാണെങ്കിലും അടുത്ത പതിറ്റാണ്ടിൽ തന്നെ അംഗസംഖ്യ ഇരട്ടിയായി മറ്റ് ജൂത വിഭാഗങ്ങളെ ഹരേദികൾ മറികടക്കുമെന്നാണ് ജറുസലേം പോസ്റ്റ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. മിക്ക പുരുഷന്മാരും മുഴുസമയ തോറ പഠനത്തിലേർപ്പെടുന്നതുകൊണ്ട് സ്ത്രീകൾ കുടുംബ ഭാരം ചുമക്കാൻ നിർബന്ധിതരാകുന്നു. സ്ത്രീകൾ തൊഴിലെടുത്താണ് ഭക്ഷണത്തിന് വക കണ്ടെത്തുന്നത്. വലിയ കുടുംബത്തിന്റെ വിശപ്പടക്കാനായി ഒരംഗം മാത്രമേ തൊഴിലെടുക്കാറുള്ളൂ. ഹരേദികൾ പരമ ദരിദ്രരായി കാണപ്പെടുന്നതിനുള്ള കാരണവും ഇത് തന്നെ. സർക്കാരിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളാണ് ഇവർക്ക് അഭയമാവാറുള്ളത്. ഹരേദികളുടെ കീഴിലുള്ള സ്കൂളുകൾക്കും സർക്കാർ വലിയ തോതിൽ സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്..
ഈയടുത്തകാലത്തായി വജ്ര വ്യാപാരം പോലോത്ത ഇടപാടുകൾ ചെയ്ത് ഹരേദികളിൽ ചിലർ സമ്പന്നരായിത്തീർന്നിട്ടുണ്ട്. സാമ്പത്തികമായി അഭിവൃദ്ധി നേടിയിട്ടുണ്ടെങ്കിലും മറ്റ് ഹരേദികൾ ചെയ്യുന്നത് പോലെ തങ്ങളുടെ മക്കളെയും യെശിദോവിലയക്കാൻ ഇവർ മടി കാണിക്കാറില്ല. സമ്പത്തിന്റെ വലിയൊരു ഭാഗം സാമുദായിക സേവനത്തിനായും റബ്ബിമാർ ആവിഷ്ക്കരിക്കുന്ന പദ്ധതികൾക്കായും ഇവർ നീക്കിവെക്കുന്നു.
സെക്കുലർ ജൂതരുടെ ഹരേദികളോടുള്ള സമീപനം
ഹരേദികൾ തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുന്നതെന്നാണ് ഇസ്രായേലികൾ കരുതുന്നത്. തൊഴിലെടുക്കാതെ തോറയിലായി കഴിഞ്ഞ് കൂടുന്ന പുരുഷന്മാർ തുച്ഛമായ വേതനത്തിന് സ്ത്രീകളെ തൊഴിലെടുക്കാനയക്കുന്നത് കൊണ്ട് സർക്കാർ സാമ്പത്തിക സഹായം നൽകാൻ നിർബന്ധിതരാവുന്നു. രാജ്യത്തിന്റെ ജി.ഡി.പി യിലേക്ക് കാര്യമായ സംഭാവനകളൊന്നും ചെയ്യാത്ത ഹരേദികളുടെ ഉന്നമനത്തിനായി ബജറ്റിലെ വലിയൊരു വിഹിതം മാറ്റി വെക്കുന്നത് ഇസ്രായേലികളെ പ്രകോപിപ്പിക്കുന്നു. പതിനെട്ട് വയസ്സ് പൂർത്തിയാവുന്നതോടെ യെശിദോവുകളിൽ മതരംഗത്തെ ഉന്നത പഠനത്തിലേർപ്പെടുന്ന ഹരേദികൾക്ക് രാജ്യത്തെ നിർബന്ധിത സൈനിക സേവന നിയമത്തിൽ നിന്നും ഇളവ് അനുവദിച്ചിരുന്നു. 2014-ൽ ഈ ഇളവ് റദ്ദാക്കി ഹരേദികൾക്കും സൈനിക സേവനം നിർബന്ധമാക്കുന്ന ഡ്രാഫ്റ്റ് ഇസ്രായേൽ പാർലമെന്റ് നെസറ്റ് പാസാക്കുകയുണ്ടായി. ഡ്രാഫ്റ്റിനെതിരെ ഹരേദികളുടെ പ്രതിഷേധമിരമ്പി. പലയിടത്തും സംഘർഷമുണ്ടായി. ചരിത്രത്തിലാദ്യമായി പതിനായിരങ്ങൾരങ്ങൾ അണിനിരന്ന പ്രക്ഷോഭത്തിന് ഇസ്രായേൽ സാക്ഷിയായി. യെശിദോവ വിദ്യാർത്ഥികൾ സമരം നയിച്ചു.
വിനോദ സഞ്ചാരികളുടെ ഇഷ്ട മേഖലയാണ് ഹരേദികൾ. തങ്ങളുടെ ആശയധാരയിൽ ഉറച്ച് നിന്ന് ബാഹ്യലോകത്തെ അകറ്റി നിർത്തുന്ന ഈ ജൂത വിഭാഗത്തിന്റെ ജീവിത രീതികളിലെ നിഗൂഢതകൾ കൗതുകകരമായി തുടരുന്നു.