ചരിത്രത്തില്‍ തങ്ങളുടേതായ ഭാഗധേയം നിർണ്ണയിച്ച രണ്ട് നാഗരിക സമൂഹങ്ങളായാണ് ഇറം, ആര്യന്‍ എന്നീ ജനവിഭാഗങ്ങൾ അറിയപ്പെടുന്നത്. ആര്യന്മാരുടെ ആഗമനം ഇറാനില്‍ നിന്നാണെന്നാണ് പ്രബലാഭിപ്രായം. പുരാതന ഫാരിസാണ് (പേര്‍ഷ്യ) ഇറാനെന്ന് അറിയപ്പെടുന്നത്. ഇറമുകള്‍ക്ക് പേർഷ്യയുമായുള്ള ബന്ധം ചരിത്ര ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നുണ്ട്. നാഗരിക വിശേഷണങ്ങളില്‍ രണ്ട് സമൂഹവും പാരസ്പര്യം കാത്തുസൂക്ഷിക്കുന്നുവെന്ന് പുരാതന ഖനന മേഖലകള്‍ പറയുന്നു. ഭാഷാപ്രയോഗത്തിലൂടെയും പ്രാചീന ഇറാനീയരും ഇന്‍ഡോ ആര്യന്മാരും തമ്മിലുള്ള ബന്ധം വ്യക്തമാണ്.

ഇറം, ആര്യന്‍: പദപ്രയോഗങ്ങളിലെ സാദ്യശ്യം

ഇറം എന്നാല്‍ ഉന്നതം, ശ്രേഷ്ഠം എന്നിങ്ങനെയാണ് അറബിഭാഷ നിഘണ്ടു അര്‍ത്ഥം നല്‍കുന്നത്. പര്‍വ്വതം, വഴിയടയാളക്കല്ല് എന്ന അര്‍ത്ഥത്തിലും ഇറം പ്രയോഗമുണ്ട് (ലിസാനുല്‍ അറബ് 1/92). ഖുര്‍ആനില്‍ സൂറതുല്‍ ഫജ്‌റിന്റെ 7-ാം സൂക്തത്തില്‍ ഇറമിനെ പരാമര്‍ശിക്കുന്നു. ഇറമിനെ വിവക്ഷിക്കുന്നതില്‍ മുഫസിറുകള്‍ ഭിന്നാഭിപ്രായക്കാരാണ്. നൂഹ് നബിയുടെ പിന്മുറക്കാരായ ആദ് സമൂഹത്തെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ഒരു അഭിപ്രായം. നൂഹ് നബിയുടെ മകന്‍ സാമിന്റെ മകന്‍ ഇറമിന്റെ മകന്‍ ഔസിന്റെ മകനാണ് ആദ്. പില്‍കാലത്ത് ആദ് ഒരു ഗോത്രനാമമായി മാറി. ഈ ഗോത്രത്തിന്റെ മുന്‍ഗാമികള്‍ ആദ് ഊലാ (ഒന്നാം ആദ്) എന്നും പിന്‍ഗാമികള്‍ ആദ് ആഖിറ (അവസാന ആദ്) എന്നും അറിയപ്പെടുന്നു. (സൂറത്തുന്നജ്മ്: 50 ) പിതാമഹനിലേക്ക് ചേര്‍ത്തിയാണ് ആദ് സമൂഹത്തെ ഇറം എന്ന് വിശേഷിപ്പിക്കുന്നത്. ഇറം ആദ് സമൂഹത്തിന്റെ നാടാണെന്നഭിപ്രായവുമുണ്ട്. അത് അലക്‌സാണ്ട്രിയ, ഡമസ്‌കസ് എന്നീ പ്രദേശങ്ങളാണെന്ന് പറയപ്പെടുന്നു. സുറതുല്‍ അഹ്ഖാഫില്‍ ആദിന്റെ നാട് അഹ്ഖാഫ് ആണെന്നു പറയുന്നുണ്ട് (46/2). എന്നാൽ അലക്‌സാണ്ട്രിയും ഡമസ്‌കസും അഹ്ഖാഫിന്റെ പരിധിയില്‍ വരാത്തത് കൊണ്ട് ഈ അഭിപ്രായത്തിന്റെ പ്രാബല്യം നഷ്ടപ്പെടുന്നു. ആദ് സമൂഹത്തിന്റെ നിര്‍മിതികളാണ് ഇറമെന്നാണ് മറ്റൊരു പക്ഷം.(തഫ്‌സീറുറാസി 11-55) കാരണം ആദിന്റെ പിന്‍ഗാമിയും ശക്തനുമായ ശദ്ദാദ് രാജാവ് യമനില്‍ സ്വര്‍ഗതുല്യമായ ഒരു ഉദ്യാനവും കൊട്ടാരവും നിര്‍മിച്ച ചരിത്രം തഫ്‌സീര്‍ റാസി, ഹാസിന്‍ എന്നിവര്‍ പരാമര്‍ശിക്കന്നുണ്ട്. പേര്‍ഷ്യന്‍, അറബി സാഹിത്യങ്ങളിലും പ്രസ്തുത സംഭവം കാണാം. പ്രസിദ്ധ പേര്‍ഷ്യന്‍ കവി ഉമര്‍ ഖയ്യാമിന്റെ (ക്രി.1123 ല്‍ മരണം) പ്രസ്തുത ഉദ്യാനം പരാമര്‍ശിക്കുന്നു:

റോസിനു വിളിപ്പെട്ടോ രീരാമും മുടിഞ്ഞു പോയ് ജംഷീദിന്‍ ഏഴു വളക്കെട്ടുള്ള കപ്പെങ്ങോ പോയ് എന്നാലുമിന്നും തോട്ടം പൂക്കുന്നു. തോട്ടില്‍ വക്കില്‍ മുന്നെപ്പോല്‍ മാണിക്യങ്ങളുതിര്‍പ്പു ദ്രാക്ഷാവല്ലി -റുബാഇയ്യാത്

ബൈബിളിലെ ഉല്‍പത്തി പുസ്തകത്തിലും ഒന്നാംദിന വൃത്താന്തത്തിലും പറയുന്ന ആരാം തന്നെയാണ് ഇറമെന്ന് പ്രശസ്ത ചരിത്രകാരന്‍ സുലൈമാന്‍ നദ്‌വി സമര്‍ത്ഥിക്കുന്നു. ആരാം അറബിയിലെ ഇറമിന്റെ ഹീബ്രു പദമാണ്. അറബിയിലെ ഇറമും ഹീബ്രുവിലെ ആരാമും അര്‍ത്ഥസാദ്യശ്യത പുലര്‍ത്തുന്നുണ്ട്. ഉന്നതം സ്രേഷ്ഠം, മഹത്വം എന്നിങ്ങനെയാണ് ആരാമിന് അര്‍ത്ഥം നല്‍കുന്നത് ( അര്‍ളുല്‍ ഖുര്‍ആന്‍ 1/128 ) (പാചീന ഗ്രീക്കു ശാസ്ത്രജ്ഞര്‍ക്ക് വിശിഷ്യാ ഭൂമിശാസ്ത്രജ്ഞര്‍ക്ക് ആദ് ഇറമിനെപ്പറ്റി കൃത്യമായ ധാരണയുണ്ടെണ് ബോധ്യപ്പെടുന്നു. മൗലാന നദ്‌വി രേഖപ്പെടുത്തുന്നു. യവന ഭൂമി ശാസ്ത്രജ്ഞര്‍മാര്‍ ഹളര്‍ മൗതിലെ ഒരു ഗോത്രത്തിന്റെ നാമമെന്ന നിലയില്‍ ആഡ്രമിട്ടായ് (Adramitai) എന്നു പറഞ്ഞിട്ടുണ്ട്. ടായ് (tai) എന്നത് ഗ്രീക്കു ഭാഷയില്‍ വംശത്തെ കുറിക്കുന്ന പദമാണ്. യഥാര്‍ത്ഥ വാക്ക് ആഡ്രം (adram) എന്നത്രെ. ഖുര്‍ആനില്‍ ആദ് ഇറമിന്റെ ശരിയായ ഗ്രീക്ക് രൂപമാണത്. പക്ഷേ, ഹളര്‍മൗത്തിന്റെ ഗ്രീക്കു രൂപമാണെന്ന് പലരും ധരിച്ചുപോയിട്ടുണ്ട്. ഹളര്‍മൗത്തുകാരെ കുറിക്കുന്ന ഗ്രീക്കു ഭാഷയിലെ യഥാര്‍ത്ഥ പദം ഖാട്രമോട്ടിട്ടായി (Chatramotitai) എന്നതാണ്. ബത്‌ലിമുസ് (Ptolomy, മരണം ക്രി. 167) ആദ് വംശത്തെ ആഡിട്ടായി (Aditai) എന്നും ഓര്‍ഡിട്ടായ് (Oarditai) എന്നും രണ്ടു രൂപത്തില്‍ വ്യവഹരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹളര്‍മൗതുകാരാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. (അര്‍ളുല്‍ ഖുര്‍ആന്‍ 1/75,76)

ഋഗ്വേദം പറയുന്നു: യദുതുര്‍ വംശരെ ദൂര ദിക്കില്‍ നിന്നും സുഖേനെതാന്‍ കൊണ്ടുപോന്നു. യുവാവിന്ദ്രന്‍: സഖാവാക, നമുക്കവന്‍ (ഋഗ്വേദം, മണ്ഡലം 6, സൂക്തം 45 ഋക്: 1)

പാരസ്പര്യത്തിനു വഴിതുറക്കുന്ന ചരിത്രപശ്ചാത്തലം

നൂഹ് നബി (അ)ന് മൂന്ന് മക്കളാണുണ്ടായിരുന്നത്. സാം, ഹാം, യാഫിസ് എന്നിവരാണവര്‍. അറബികള്‍ യാം എന്നു വിളിക്കുന്ന കന്‍ആന്‍ എന്ന ഒരു മകന്‍ പ്രളയത്തിലകപ്പെട്ടു. ആബര്‍ എന്ന മറ്റൊരു മകന്‍ പ്രളയത്തിനു മുമ്പ് മരിച്ചു. മൂത്ത മകനായ സാമില്‍ നിന്നാണ് സെമിറ്റിക്കുകള്‍ ഉരുവം കൊള്ളുന്നത്. സാമിന് അഞ്ച് മക്കളുണ്ട്. അര്‍ഫഖ്ശദ്, വലാദ്, ഇറം, അശ്‌വദ്, ഗലീം എന്നിവരാണവര്‍. ഔസ്, കാസര്‍, ഉബൈല്‍ എന്നിവരാണ് ഇറമിന്റെ മക്കള്‍. ഔസില്‍ നിന്നാണ് ആദ് വരുന്നത്. റുമാല്‍, അഹ്ഖാഫ്, ഹളര്‍മൗത്ത് പ്രദേശമാണ് അവരുടെ വാസസ്ഥലം ഇബ്‌നു ഖല്‍ദൂന്‍ ഇമാം ത്വബ്‌രിയെ ഉദ്ധരിക്കുന്നു: അറബികള്‍, പേര്‍ഷ്യക്കാര്‍, റോമക്കാര്‍ എന്നിവരുടെ പിതാവാണ് സാം. യാഫിസ് തുര്‍ക്കികളുടെയും സ്വബാലിഖത്ത്, യഅ്ജൂജ് മഅ്ജൂജ് എന്നിവരുടെ പിതാവ്. ഖിബ്തികള്‍ സുഡാനികള്‍, ബാര്‍ബേറിയന്മാര്‍ എന്നിവര്‍ ഹാമില്‍ നിന്നുമാണ് ( താരിഖ് ബ്‌നു ഖല്‍ദൂന്‍ 1/8) ജലപ്രളയത്തിനു ശേഷം രക്ഷ നേടിയവര്‍ ഭൂമി വീതിച്ചെടുത്തു. സാമിന് മദ്ധ്യേഷ്യന്‍ ഭാഗങ്ങളാണ് ലഭിച്ചത്. (താരീഖുത്വബ്‌രി: 1/124) വിശ്രുത ചരിത്രഗ്രന്ഥമായ ത്വബഖാതുല്‍ കുബ്‌റയില്‍ രേഖപ്പെടുത്തുന്നു: അറബികള്‍, പേര്‍ഷ്യക്കാര്‍, നബ്ത്വികള്‍, ഹിന്ദ്, സിന്ദ്, ബന്ദ് എന്നിവയെല്ലാം സാമിന്റെ പരമ്പരയില്‍ നിന്നാണ്.

ഇറമുകളുടെ സഞ്ചാരത്തെക്കുറിച്ചും അധികാര മനോനഭാവത്തെക്കുറിച്ചും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇബ്‌നുഖല്‍ദൂനിന്റെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: ജനസാന്ദ്രത വര്‍ധിച്ചച്ചപ്പോള്‍ അവര്‍ ബാബിലോണില്‍ നിന്നും ജസീറത്തുല്‍ അറബിലേക്ക് പലായനം ചെയ്തു. ആദ്യകാലത്ത് ജസീറത്തുല്‍ അറബിന്റെ മലയോര മേഖലകളില്‍ കുടിലുകള്‍ കെട്ടി താമസിച്ചു. പിന്നീട് ഓരോ വിഭാഗത്തിനും രാജാക്കന്മാരുണ്ടായി. കെട്ടിടങ്ങളും കോട്ടകളും ഉയര്‍ന്നുവന്നു (1/21). ഹിജാസ്, യമന്‍, അബ്‌സീനിയ, ശാം, ഇറാഖ്, ബഹറൈന്‍, പേര്‍ഷ്യന്‍ നാടുകള്‍, ഹിന്ദ്, കിര്‍മാന്‍, ഖുറസാന്‍, തുടങ്ങിയ ലോകത്തിന്റെ വിവിധ കുന്നുകളില്‍ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു (ibid 1/18,19). ആദ്യമായി ഭരണാധികാരിയായത് പിതാമഹനായ ആദായിരുന്നു. ഇമാം ബൈഹഖി (റ) പറയുന്നു അദ്ദേഹം 300 വര്‍ഷം ജീവിച്ചു. അതിനുശേഷം അവര്‍ ഇറാഖ്, ഹിന്ദ്, ശാം തുടങ്ങി അനവധി പ്രദേശങ്ങളില്‍ അധീശത്വം സ്ഥാപിച്ചു (ibid 1/22). Aryan എന്ന പദത്തെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി വിശദീകരിക്കുന്നത് ഏകദേശം ബി.സി. 1500 കാലഘട്ടത്തില്‍ സൗത്ത് ഏഷ്യയിലേക്ക് കുടിയേറിയവര്‍. ആര്യന്മാരുടെ വാസസ്ഥലത്തെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മധ്യേഷ്യയാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അവിടെ നിന്ന് ബാക്ട്രിയ, പേര്‍ഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതിന് ശേഷമാണ് ആര്യന്മാര്‍ ഇന്ത്യയിലേക്കെത്തുന്നത്. സൊറസ്ട്രിയക്കാരുടെ വേദഗ്രന്ഥമായ അവസ്‌തെയില്‍ ആരുനാം പേജാഹ് എന്നാണ് ജനങ്ങള്‍ അവരുടെ ആദ്യകാല വാസസ്ഥലത്തെ പരാമര്‍ശിക്കുന്നത്. അതുകൊണ്ട് സ്വന്തം നാടിനെ സൂചിപ്പിക്കണ രീതിയിലാണ് ആര്യന്‍ എന്ന പദം ഉപയോഗിച്ചു തുടങ്ങിയതെന്ന് കരുതുന്നു. മധ്യകാല പേര്‍ഷ്യയില്‍ ആര്യ നാം പേജാഹ് എന്നത് എറാന്‍ വേജാഹ് എന്നായി മാറി ഇതില്‍ നിന്നാണ് ഇറാന്‍ എന്ന വാക്ക് രൂപപ്പെടുന്നത്.

സെന്റ് അവസ്‌തെയിലെ ഭാഷയും ദൈവങ്ങളും വേദങ്ങളിലെ ഭാഷയും തമ്മിലുള്ള സാദൃശ്യതയില്‍ നിന്ന് ഇറാനില്‍ നിന്ന് വന്നവരാണ് ഇന്ത്യയിലെ ആര്യന്മാര്‍ എന്നു അനുമാനിക്കാം. ഇന്ദ്രന്‍, വായു. മിത്രന്‍ എന്നീ ദൈവങ്ങള്‍ ഇരുകൂട്ടര്‍ക്കുമുള്ളതായി കാണുന്നു. അവസ്‌തെയില്‍ പരാമര്‍ശിക്കുന്ന ആര്യ നാമം വേജാഹ് സമര്‍ഖന്തിനും ബുഖാറക്കും വടക്കുള്ള പ്രദേശമായിരിക്കണമെന്നാണ് വില്യം പോഗല്‍ സാങ് എന്ന ചരിത്രകാരന്‍ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ ആര്യന്മാര്‍ ഇറാനില്‍ നിന്ന് വന്നവരാണെന്ന് കരുതാം. എന്നാല്‍ മധ്യേഷ്യയില്‍ നിന്നാണെന്ന് പൊതുവായി അഭിപ്രായവുമുണ്ട്.

ഇറാന്‍ പുരാതന ഫാരിസിന്റെ ഭാഗമാണ്. അറബികള്‍, പേര്‍ഷ്യക്കാര്‍, റോമക്കാര്‍ എന്നിവര്‍ സാമിന്റെ മക്കളാണെന്ന ഇമാം ത്വബ്‌രിയുടെ അഭിപ്രായവും ആര്യന്മാര്‍ ഇറാനില്‍ നിന്നാണെന്ന ചരിത്രരേഖകളും ഈറമും ആര്യന്മാരും തമ്മിലുള്ള പാരസ്പര്യത്തിൻ്റെ സൂചനയാണ്. ഇബ്‌നു ഖല്‍ദൂന്‍ സൂചിപ്പിച്ച ഖുറാസാന്‍ അടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇറം ആധിപത്യവും വില്യംപോഗല്‍ സാങിന്റെ അഭിപ്രായവും തദാത്മ്യം പുലര്‍ത്തുന്നു. ഇറാന്‍ എന്ന പേരാണ് ആര്യന്‍ എന്നായിത്തീര്‍ന്നതെന്നാണ് മാക്‌സ്മുളളര്‍ അവകാശപ്പെടുന്നത്. ഇതിന്റെ മൂലരൂപം ആര്‍ഹോ എന്നണെന്നും അത് ഉഴുന്നവര്‍ അതായത് നായാട്ടുകാരനെക്കാള്‍ ശ്രേഷ്ഠനായ കൃഷിക്കാരന്‍ എന്ന അര്‍ത്ഥത്തിലാണെന്നും അദ്ദേഹം പറയുന്നു. ചരിത്രപണ്ഡിതന്‍ ഇബ്‌നുസഈദ് പറയുന്നു: സാമിന്റെ മകന്‍ അശ്ഹദിന് ഇറാന്‍ എന്നൊരു മകനുണ്ട്. ഇറാനില്‍ നിന്നാണ് ഫുര്‍സ് (പേര്‍ഷ്യ), കുര്‍ദ് എന്നിവ വരുന്നത്. മുളളറിന്റെ അഭിപ്രായം കൂടി കൂട്ടി വായിക്കുമ്പോള്‍ ആര്യന്മാരുടെ വംശാവലിയെ കുറിച്ച് വ്യക്തത ലഭിക്കുന്നു. സഞ്ചാര, അധികാര ചിത്രങ്ങളും ബോധ്യപ്പെടുന്നു.

Questions / Comments:



No comments yet.