റമളാനിലെ പുണ്യ പ്രവൃത്തികളിൽ പ്രധാനമാണ് ഇഅതികാഫ്. വിശ്വാസിഹൃദയങ്ങൾ സർവ്വം വെടിഞ്ഞ്  നാഥനെയോർക്കുന്ന ഈ നിമിഷങ്ങൾക്ക് ഉന്നതമായ പ്രതിഫലം അവൻ വാഗ്ദാനം ചെയ്യുന്നു.


വിശുദ്ധ റമളാൻ, പുണ്യങ്ങളുടെ കൊയ്ത്തുമാസം. ആരാധനകൾകൊണ്ടും സത്കർമങ്ങൾകൊണ്ടും ധന്യമായ റമളാനിലെ രണ്ട് പത്തുകൾ അവസാനിച്ചു. നരകമോചനത്തിന്റെ പത്തിലാണ് നാമിപ്പോൾ. സുന്നത് നിസ്കാരവും ഖുർആൻ പാരായണവും ദാനധർമ്മങ്ങൾ കൊണ്ടുമെല്ലാം വ്യാപൃതമാണ് വിശ്വാസിമനസ്സ്. ജീവിതതിരക്കുകളിൽ നിന്ന് മാറി നിശ്ചിതസമയം ഇലാഹീസ്മരണയിലും ഇബാദത്തിലും മുഴുകാൻ വിശ്വാസിക്ക് ലഭിച്ച സുവർണവസരമാണ് റമളാൻ. എന്നാൽ നമ്മുടെ ജീവിതത്തിൽ നിന്നും അന്യംനിന്ന് പോകുന്നുണ്ടോ എന്ന് പുനർചിന്തിക്കേണ്ട ഒരു കർമമാണ് ഇഅ്തികാഫ്.വിശേഷിച്ചും, തിരുനബി(സ്വ) തങ്ങൾ ഇഅ്തികാഫിനായി റമളാനിലെ അവസാനപത്തിനെ പ്രത്യേകം തിരഞ്ഞെടുക്കാറുണ്ടായിരുന്നുവെന്ന് മഹതി ആഇശ ഉമ്മയെത്തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. ഹൃദയം സ്ഫുടം ചെയ്തെടുക്കാൻ അള്ളാഹു കനിഞ്ഞേകിയ ഇബാദത്തിന് ഒരുപാട് പ്രതിഫലങ്ങളാണ് നാഥൻ വാഗ്‌ദാനം ചെയ്യുന്നത്. ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്ന ഹദീസിനെ ഇങ്ങനെ വായിക്കാം:من اعتكف يوما ابتغاء وجه الله جعل الله بينه وبين النار ثلاث خنادق كل خندق ابعد مما بين الخافقين

    ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ഒരു ദിവസം ഇഅ്തികാഫിരുന്നാൽ അവന്റെയും നരകത്തിന്റെയും ഇടയിൽ മൂന്ന് കിടങ്ങുകളുടെ വഴിദൂരം അള്ളാഹു ആക്കുന്നതാണ്. അതിൽ ഓരോ കിടങ്ങുകളും പ്രപഞ്ചത്തിന്റെ രണ്ടറ്റം തമ്മിലുള്ള അകലമുണ്ടാകുമെന്ന ഹദീസ് അതിലേക്ക് വിരൽചൂണ്ടുന്ന ഒന്ന് മാത്രം.

    പള്ളിയിൽ അൽപസമയം നിയ്യത്തോടുകൂടെ ചിലവഴിച്ചാൽ ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കും. അതിനേറ്റവും അനുയോജ്യമായ സമയമാണ് റമളാനിലെ അവസാനപത്ത്. നബി(സ്വ)തങ്ങൾ അവസാനപത്തിൽ അരയെടുപ്പ് മുറുക്കിയുടുത്ത്,ഇബാദത്തുകൾക്കായി പ്രത്യേകം ഒരുങ്ങിത്തയ്യാറാകാറുന്നതോടൊപ്പം വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യാറുണ്ടായിരുന്നെന്ന സ്വഹീഹായ ഹദീസിലുണ്ട്. അബൂഹുറൈറ(റ)വിനെത്തൊട്ട് ഉദ്ധരിക്കുന്ന ഹദീസ്:كان النبي صلى الله عليه وسلم يعتكف في كل رمضان عشرة أيام. فلما كان العام الذي قبض فيه يعتكف عشرين يوما

    നബി(സ്വ)തങ്ങൾ വഫാതായ വർഷമൊഴിച്ച് എല്ലാ റമളാനിലും പത്ത് ദിവസം ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. വഫാതാകുന്ന വർഷം ഇരുപത് ദിവസം ഇഅ്തികാഫിരുന്നിരുന്നുവെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം.

    അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഇടമാണ് പള്ളിയെങ്കിൽ ഏറ്റവും ദേഷ്യമുള്ളയിടം അങ്ങാടിയാണ്. മറ്റിടങ്ങൾക്കില്ലാത്ത ആദരവും ബഹുമാനവും അള്ളാഹു പള്ളിക്ക് നൽകിയിട്ടുണ്ട്. പള്ളിയിൽ മാത്രമേ ഇഅ്തികാഫ് പാടുള്ളൂ എന്ന് ഫത്ഹുൽ ബാരിയിൽ കാണാം. ഇമാം ഗസ്സാലി(റ)പറയുന്നു:ഇഅ്തികാഫ് തഖ്‌വയുള്ളവരുടെ പ്രവർത്തനങ്ങളിൽ പെട്ടതാണ്.അതിലൂടെ ഇലാഹീപ്രീതി കരസ്ഥമാക്കാനും ഒരുപാട് നന്മകൾ ലഭിക്കാനും കാരണമാകുന്നു(ഇഹ്‌യ). റമളാനിലെ അവസാന പത്തിൽ ഇഅ്തികാഫിരിക്കൽ അതിശക്തമായ സുന്നത്താണെന്ന് പണ്ഡിതലോകം നമ്മെ പഠിപ്പിക്കുന്നു. ഇഅ്തികാഫ് ഇസ്‌ലാമിന് മുമ്പ് തന്നെയുള്ള ഒരാരാധനയാണ്. സൂറത്തുൽ ബഖറയിലെ ത്വവാഫ് ചെയ്യുന്നവർക്കും നിസ്കരിക്കുന്നവർക്കും ഇഅ്തികാഫിരിക്കുന്നവർക്കും വേണ്ടി നിങ്ങൾ വിശുദ്ധ കഅ്ബയെ ശുദ്ധമാക്കൂ എന്ന ഇബ്‌റാഹീം(അ)നബിയോടും ഇസ്മാഈൽ(അ)നബിയോടും അള്ളാഹു കൽപ്പിച്ചുവെന്ന് ആശയം വരുന്ന 125ാം അധ്യായം അതിനെ ബലപ്പെടുത്തുന്നു. ഇഅ്തികാഫിരിക്കുന്ന സമയത്ത്‌ മറ്റു ആരാധനകൾ കൊണ്ട് ധന്യമാക്കാൻ ശ്രമിക്കണം. ഖുർആൻ പാരായണം,ദിക്ർ,പ്രാർത്ഥന എന്നിവയിൽ മുഴുകണം. വിനോദങ്ങളിൽ നിന്നും അനാവശ്യകാര്യങ്ങളിൽ നിന്നും അസഭ്യം പറച്ചിലുകളിൽ നിന്നും വിട്ടുനിൽക്കണം. ഇവ ഇഅ്തികാഫിന്റെ കൂലിയെ നഷ്ടപ്പെടുത്താൻ കാരണമാകും. എല്ലാ കാലത്തും ഇഅ്തികാഫിന് പ്രതിഫലമുണ്ടെങ്കിലും റമളാൻ പ്രത്യേകം തിരഞ്ഞെടുത്ത് ഇഅ്തികാഫിരിക്കൽ നബി(സ്വ)തങ്ങളുടെ ചര്യയിൽപെട്ടതാണ്. നോമ്പുകാരന്റെ ഉദ്ദേശങ്ങൾ നേടിയെടുക്കാൻ ഏറെ പ്രയോജനകരമാണ് ഇഅ്തികാഫ്. ഹുസൈൻ(റ)വിനെത്തൊട്ട് ഉദ്ധരിക്കുന്ന ഹദീസിനെ ഇങ്ങനെ ഗ്രഹിക്കാം:റമളാൻ മാസത്തിൽ ഇഅ്തികാഫിരിക്കുന്നതിന് രണ്ട് ഹജ്ജും ഉംറയും നിർവഹിച്ചതിന്റെ പ്രതിഫലമുണ്ട്.

    ഇമാം സുഹ്‌രി(റ) പറയുന്നു: ഇഅ്തികാഫ് ഉപേക്ഷിക്കുന്ന മുസ്‌ലിമിന്റെ കാര്യത്തിലെനിക്ക് അത്ഭുതം തോന്നുന്നു. തീർച്ചയായും തിരുനബി(സ്വ)തങ്ങൾ മദീനയിലെത്തിയതിന് ശേഷം വഫാതാകുന്നതുവരെ ഇഅ്തികാഫിരിക്കലിനെ ഒഴിവാക്കിയിട്ടില്ല. റമളാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ഇഅ്തികാഫടക്കമുള്ള സുകൃതങ്ങൾ ചെയ്ത് ധന്യമാക്കാൻ നാഥൻ തുണക്കട്ടെ- ആമീൻ

Questions / Comments:



No comments yet.