ഇസ്‌ലാമിന്റെ ഭരണഘടനയാണ് ഖുര്‍ആന്‍. സമഗ്രമായ കര്‍മ്മശാസ്ത്രത്തെ അത് വിഭാവനം ചെയ്യുന്നു. വിജ്ഞാന സാകല്യങ്ങളുടെ കലവറയായ ഈ വിശുദ്ധ ഗ്രന്ഥം ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ മുഴുവന്‍ നിയമങ്ങളേയും ഉള്‍കൊള്ളുന്നുണ്ട്.

“സര്‍വ്വ വസ്തുക്കള്‍ക്കും വിശദീകരണമായിട്ടാണ് താങ്കള്‍ക്ക് നാം ഖുര്‍ആനെ അവതരിപ്പിച്ചത്”

“ഖുര്‍ആനില്‍ നാം ഒന്നിനേയും ഒഴിവാക്കിയിട്ടില്ല. ഖുര്‍ആനിന്റെ വൈജ്ഞാനിക വ്യാപ്തിയെകുറിച്ച് ഇമാം ശാഫിഈ(റ) പറയുന്നു.”

“സംഭവിച്ചതോ സംഭവിക്കാന്‍ പോവുന്നതോ ആയ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി ഖുര്‍ആനിലുണ്ട്. വിജ്ഞാനികള്‍ക്കേ അത് മനസ്സിലാക്കാനാവൂ. (മുഖ്തസറുഫവാഇദില്‍ മക്കിയ്യ)

ഖുര്‍ആന് പുറമേ, ഹദീസ, ജമാഅ്, ഖിയാസ് എന്നീ പ്രമാണങ്ങളില്‍ നിന്ന് കൂടിയാണ് കര്‍മ്മശാസ്ത്രം രൂപപ്പെടുന്നതെങ്കിലും ഇത് മൂന്നും ഖുര്‍ആന്റെ അധ്യാപനം മനസ്സിലാക്കാനുള്ള വഴികളാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക കര്‍മ്മശാസ്ത്രം മുഴുവനും ഖുര്‍ആനില്‍നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാണ്.

ഖുര്‍ആന്റെ വിശദീകരണമാണ് ഹദീസ്. വൈജ്ഞാനിക സമുദ്രത്തെയാകമാനം ആവാഹിച്ച സാഹിത്യ സമ്പുഷ്ടമായ ഖുര്‍ആനിക സൂക്തങ്ങളെ പരിപൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പ്രവാചകന്മാര്‍ക്കല്ലാതെ സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് ഖുര്‍ആന്‍ വിശദീകരിച്ച് കൊടുക്കാനുള്ള ദൗത്യം അല്ലാഹുതആല നബി(സ)യെ ഏല്‍പിച്ചത്.

താങ്കള്‍ക്ക് നാം ഖുര്‍ആനെ അവതരിപ്പിച്ചത് ജനങ്ങള്‍ക്ക് ഇറക്കപ്പെട്ടതിനെ അവര്‍ക്ക് വിശദീകരിച്ച് കൊടുക്കാനാണ് (നഹ്‌ല് -44). ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട്, തന്റെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയിലൂടെ നബി(സ) ഖുര്‍ആനിനെ വിശദീകരിച്ച് കൊടുത്തു. അതാണ് ഹദീസ്.

തിരുനബി(സ)യുടെ ചര്യകളെ പിന്തുടരാന്‍ ഖുര്‍ആന്‍തന്നെ ആവശ്യപ്പെടുന്നത് കാണുക.

നിങ്ങള്‍ തിരുനബി കൊണ്ടുവന്നതിനെ സ്വീകരിക്കുക. നിരോധിച്ചവയെ വെടിയുക.

ഖുര്‍ആനില്‍ നിന്നും ഹദീസില്‍നിന്നും മതവിധി കണ്ടെത്തുന്ന യോഗ്യരായ പണ്ഡിതന്മാര്‍ ഒരു വിഷയത്തില്‍ ഒത്തുതീരുമാനത്തിലെത്തലാണ് ഇജ്മാഅ്.

നബി(സ)യുടെ വഫാത്തിന് ശേഷം സമുദായത്തിലെ ഒരു കാലത്തെ ഗവേഷകരായ പണ്ഡിതര്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഏകോപിക്കലാണ് ഇജ്മാഅ്. മുഅ്മിനീങ്ങളുടെ ഏകോപനമായ ഇജ്മാഇനെ നിഷേധിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ ശക്തമായ താക്കീതാണ് നല്‍കുന്ന്.

സന്മാര്‍ഗം വ്യക്തമായശേഷം ആരെങ്കിലും നബി(സ)യോട് എതിരാവുകയും മുഅ്മിനീങ്ങളുടേതല്ലാത്ത പാത സ്വീകരിക്കുകയും ചെയ്താല്‍ അവനെ വ്യതിചലനത്തിലായി നാം നിര്‍ത്തുകയും നരകത്തിലിടുകയും ചെയ്യും.

ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിപ്പറയാത്ത വിഷയങ്ങളില്‍, ഇരുപ്രമാണങ്ങളിലും വ്യക്തമായിപ്പറഞ്ഞ വിഷയങ്ങളോട് താരതമ്യപ്പെടുത്തി വിധികണ്ടെത്തലാണ് ഖിയാസ്.

ഖിയാസ് എന്നാല്‍ തുലനം ചെയ്യുന്നവന്റെയടുക്കല്‍ അറിയപ്പെടുന്ന രണ്ടുവസ്തുക്കള്‍ തമ്മില്‍ വിധിയുടെ കാരണത്തില്‍ സാമ്യമുള്ളതിനാല്‍ ഒന്നിനെ മറ്റൊന്നിനോട് തുലനം ചെയ്യലാണ്. (ജംഅ്: 20-203)

“ഉള്‍ക്കാഴ്ചയുള്ളവരേ നിങ്ങള്‍ പാഠം ഉള്‍ക്കൊള്ളുക” എന്ന ആശയമുള്ള ആയത്ത് ഖിയാസിന് തെളിവാണ്. ഖുര്‍ആന്‍, സുന്നത്ത്, ഈജ്മാഅ്, ഖിയാസ് എന്നീ നാല് പ്രമാണങ്ങളേയും അവലംബിക്കാന്‍ അനിവാര്യമാണെന്ന് ഖുര്‍ആന്‍ പറയുന്നത് കാണുക.

ഔ സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനേയും റസൂലിനേയും നിങ്ങളിലെ കൈകാര്യകര്‍ത്താക്കളേയും വഴിപ്പെടുക. നിങ്ങള്‍ വല്ലകാര്യത്തിലും തര്‍ക്കിച്ചാല്‍ അള്ളാഹുവിലേക്കും റസൂലിലേക്കും അതിനെ മടക്കുക.

ഈ ആയത്തിനെ വിശദീകരിച്ച് ഇമാം സ്വാവി(റ) പറയുന്നു: ഈ ആയത്തില്‍ ഫിഖ്ഹിന്റെ നാല് പ്രമാണങ്ങള്‍ക്കുള്ള തെളിവുകളുണ്ട്. അള്ളാഹുവിനെ അനുസരിക്കുക എന്നത് ഖുര്‍ആനിന്റെ പ്രാമാണികതയേയും റസൂലിനെ അനുസരിക്കുകയെന്നത് ഹദീസിന്റെ പ്രമാണികതയേയുമാണ് സൂചിപ്പിക്കുന്നത്. നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെ (ഉലുല്‍അംര്‍) അനുസരിക്കണമെന്നത് ഇജ്മാഇനു തെളിവാണ്. നിങ്ങള്‍ വല്ല കാര്യത്തിലും തര്‍ക്കിച്ചാല്‍ അള്ളാഹുവിലേക്കും റസൂലിലേക്കും മടക്കണമെന്നത് ഖിയാസിനും തെളിവാണ്.

ഇസ്‌ലാമിക വിധിവിലക്കുകളെ കണ്ടെത്താന്‍ ഖുര്‍ആന് പുറമേ ഹദീസും ഇജ്മാഉം ഖിയാസും അവലംബിക്കണമെന്നും അവ ഖുര്‍ആന്‍ മനസ്സിലാക്കാനുള്ള രീതികളാണെന്നും മുകളില്‍ പറഞ്ഞതില്‍നിന്ന് നമുക്ക് വ്യക്തമായി. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പറഞ്ഞതനുസരിച്ച് ഖുര്‍ആനിനേയും ഹദീസിനേയും ഇജ്മാനേയും ഖിയാസിനേയും പിന്തുടര്‍ന്ന് കര്‍മ്മശാസ്ത്രത്തെ രൂപപ്പെടുത്തിയ ഇമാമുകള്‍ ഖുര്‍ആന്റെ നിര്‍ദ്ദേശത്തെ അക്ഷരംപ്രതി നടപ്പിലാക്കിയവരും ഖുര്‍ആനികാധ്യാപനത്തെ ജനങ്ങള്‍ക്ക് കൃത്യമായി എത്തിച്ച് കൊടുത്തവരുമാണ്.

എന്നാല്‍ ഹദീസിനേയും മറ്റുപ്രമാണങ്ങളേയും തള്ളിക്കളയുന്ന ചിലരുണ്ട്. ചേകന്നൂരിസം ഇതിന് വ്യക്തമായ ഉദാഹരണമാണ്.

ഖുര്‍ആന്‍ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്ന് പ്രഖ്യാപിച്ച ചേകന്നൂര്‍ ആദ്യം 5 നിസ്‌കാരത്തെ 3 നേരത്തേക്കാക്കി ചുരുക്കുകയും പിന്നീട് നിസ്‌കാരത്തിന്റെ എണ്ണവും മൂന്നാക്കി. ഇസ്‌ലാമിക പ്രമാണങ്ങളെയാകമാനം തള്ളുന്ന ചേകന്നൂരിസവും തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഹദീസുകളെ ചാടിക്കടക്കുന്ന വഹാബി-മൗദൂദിസവും അലി(റ)ന്റെ വഴിയിലൂടെ വരാത്ത ഹദീസുകളെ നിഷേധിക്കുന്ന ശിയാഗ്രൂപ്പുകളൊക്കെയും ഖുര്‍ആനിന്റെ നിര്‍ദ്ദേശത്തെ തള്ളിക്കളയുകയും ഇസ്‌ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുകയുമാണ് ചെയ്യുന്നത്.

Questions / Comments:



No comments yet.