അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.
വായിക്കാം:
നിങ്ങൾ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോൾ ‘ബിസ്മി’ കൊണ്ട് തുടങ്ങുക. അവസാനിപ്പിക്കുമ്പോൾ ‘അൽഹംദുലില്ലാഹ്’ എന്ന് പറയുകയും ചെയ്യുക. തിന്നുന്നതും കുടിക്കുന്നതും വലതു കൈ കൊണ്ടാവുക. നിങ്ങൾക്ക് ഭക്ഷണം നൽകപ്പെട്ടാൽ ഇങ്ങനെ പ്രാർത്ഥിക്കുക:
ٱللَّهُمَّ بَارِكْ لَنَا فِيمَا رَزَقْتَنَا، وَأَطْعِمْنَا خَيْرًا مِنْهُ.
(അല്ലാഹുവേ, നീ ഞങ്ങൾക്ക് നൽകിയതിൽ ബറകത്ത് നൽകണേ, ഇതിനേക്കാൾ ഉത്തമമായത് ഞങ്ങൾക്ക് നൽകണേ). എന്നാൽ ‘പാൽ’ ആണ് നൽകപ്പെടുന്നതെങ്കിൽ
وزدنا منه
(ഇതിൽ നിന്ന് ഞങ്ങൾക്ക് വർദ്ധിപ്പിച്ചു നൽകേണമേ) എന്നുകൂടി പറയണം. കാരണം, പാലിനേക്കാൾ ഉത്തമമായി മറ്റൊന്നുമില്ല എന്നാണ് പ്രമാണങ്ങളിൽ വന്നിട്ടുള്ളത്.
ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ഉരുളകളായി വേണം ഭക്ഷണം കഴിക്കാൻ. നന്നായി ചവച്ചരച്ച് കഴിക്കണം. വായിലുള്ളത് ഇറക്കിയതിന് ശേഷം മാത്രമേ പാത്രത്തിലേക്ക് വീണ്ടും കൈ നീട്ടാവൂ. പാത്രത്തിന്റെ വശങ്ങളിൽ നിന്ന് വേണം കഴിക്കാൻ. നടുഭാഗത്ത് നിന്ന് കഴിക്കരുത്. കാരണം ബറകത്ത് ഇറങ്ങുന്നത് നടുവിലേക്കാണ്. ഭക്ഷണ ഉരുള താഴെ വീണാൽ അഴുക്ക് നീക്കം ചെയ്ത ശേഷം അത് കഴിക്കുക. അത് പിശാചിനായി ഉപേക്ഷിക്കരുത്. ഭക്ഷണം കഴിഞ്ഞാൽ വിരലുകളും പാത്രവും നക്കിത്തുടച്ച് വൃത്തിയാക്കണം. തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നീ മൂന്ന് വിരലുകൾ ഉപയോഗിച്ചാണ് കഴിക്കേണ്ടത്. ചോറ് പോലെയുള്ളവ കഴിക്കാൻ മറ്റു വിരലുകളുടെ സഹായം ആവശ്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല.
മറ്റുള്ളവരോടൊപ്പം ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ നിങ്ങളുടെ തൊട്ടുമുമ്പിൽ നിന്നുള്ളത് മാത്രം എടുത്ത് കഴിക്കുക. പഴങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. കൂടെയുള്ളവർ ഭക്ഷണം കഴിക്കുമ്പോൾ അവരെ തന്നെ തുറിച്ചു നോക്കിയിരിക്കരുത്. സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ അവരോട് സംസാരിക്കാം. എന്നാൽ വായിൽ ഭക്ഷണമുള്ളപ്പോൾ സംസാരിക്കരുത്. തുപ്പാനോ മൂക്ക് ചീറ്റാനോ തോന്നിയാൽ അവരിൽ നിന്നും മുഖം തിരിക്കുകയോ, അല്ലെങ്കിൽ അവിടെ നിന്നും എഴുന്നേറ്റ് മാറി നിൽക്കുകയോ ചെയ്യുക.
മറ്റുള്ളവരുടെ അടുക്കൽ നിന്നാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നതെങ്കിൽ അവരെ പ്രശംസിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ഭക്ഷണം കഴിഞ്ഞ ശേഷം ഇങ്ങനെ പറയുക:
ٱلْحَمْدُ لِلَّهِ.
اللَّهُمَّ كَمَا أَطْعَمْتَنِي طَيِّبًا فَٱسْتَعْمِلْنِي صَالِحًا،
ٱلْحَمْدُ لِلَّهِ ٱلَّذِي أَطْعَمَنِي هَذَا ٱلطَّعَامَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ.
(അല്ലാഹുവേ, നീ എനിക്ക് നല്ല ഭക്ഷണം നൽകിയത് പോലെ, എന്നെ സൽകർമങ്ങൾ ചെയ്യുന്നവനാക്കേണമേ. എന്റെ ഭാഗത്ത് നിന്നുള്ള യാതൊരു കഴിവും ശക്തിയും ഇല്ലാതെ എനിക്ക് ഈ ഭക്ഷണം നൽകുകയും എന്നെ ഊട്ടുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും)
ഈ പ്രാർത്ഥന ഒരാൾ ചൊല്ലിയാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.
എല്ലാ ഭക്ഷണത്തിനും കറിയോ കൂട്ടാനോ നിർബന്ധമാണെന്ന് ശഠിക്കരുത്. ഭക്ഷണത്തിൽ ഒരു കാലത്തും കുറ്റം കണ്ടുപിടിക്കരുത്, അത് മോശമാണെങ്കിൽ പോലും.
രുചികരമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതും നിങ്ങളുടെ പ്രധാന ലക്ഷ്യമാക്കരുത്. അങ്ങനെ ആയാൽ നബി(സ) ഈ പറഞ്ഞ വിഭാഗത്തിൽ നിങ്ങൾ ഉൾപ്പെട്ടേക്കാം; "എന്റെ സമുദായത്തിലെ ഏറ്റവും മോശപ്പെട്ടവർ ആഡംബരങ്ങളിൽ വളർത്തപ്പെട്ടവരാണ്, അതിലാണ് അവരുടെ ശരീരങ്ങൾ വളർന്നത്. അവരുടെ ചിന്ത മുഴുവൻ പലതരം ഭക്ഷണങ്ങളെയും വസ്ത്രങ്ങളെയും കുറിച്ചാണ്, അവർ അഹങ്കാരത്തോടെ സംസാരിക്കുന്നവരുമാണ്."
അലി(റ) പറയുന്നു: "ഒരാളുടെ മുഴുവൻ ചിന്തയും അവന്റെ വയറ്റിലേക്ക് എന്ത് പ്രവേശിക്കുന്നു എന്നതിനെക്കുറിച്ചാണെങ്കിൽ, അവന്റെ മൂല്യം അതിൽ നിന്ന് പുറത്ത് വരുന്നതിന് തുല്യമായിരിക്കും.”
ഹലാൽ മാത്രമേ വയറ്റിലേക്ക് പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ നിങ്ങൾ പരമാവധി ശ്രമിക്കുക. കാരണം, ഒരാൾ നാൽപ്പത് ദിവസം ഹലാലായ ഭക്ഷണം കഴിച്ചാൽ അവന്റെ ഹൃദയം പ്രകാശിതമാകും. അവന്റെ നാവിലൂടെ ജ്ഞാനത്തിന്റെ ഉറവകൾ ഒഴുകും. ഭൗതിക വിരക്തി നൽകി അല്ലാഹു അവനെ ആദരിക്കും. നാഥനുമായുള്ള അവന്റെ ബന്ധം വളരെ നല്ലതായിത്തീരും. എന്നാൽ ഹറാമായതോ സംശയാസ്പദമായതോ ആയ വസ്തുക്കൾ ഭക്ഷിക്കുന്ന ഒരാളുടെ അവസ്ഥ ഇതിനെല്ലാം നേർവിപരീതമായിരിക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.
ഭക്ഷണകാര്യങ്ങളിൽ മിതത്വം പാലിക്കാനുള്ള ഏറ്റവും നല്ല മാർഗം, നിനക്ക് ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളപ്പോൾ തന്നെ അതിൽ നിന്ന് സ്വയം മാറിനിൽക്കുക എന്നതാണ്. അതുപോലെ, യഥാർത്ഥ വിശപ്പ് അനുഭവപ്പെടുന്നത് വരെ നീ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുക.
ഏതുതരം ഭക്ഷണം കിട്ടിയാലും അത് കഴിക്കാൻ തോന്നുക എന്നതാണ് യഥാർത്ഥ വിശപ്പിന്റെ അടയാളം.
നീ വെള്ളം കുടിക്കുമ്പോൾ അത് സാവധാനം ഈമ്പി കുടിക്കുക. ഒറ്റയടിക്ക് അമിതമായി കുടിക്കരുത്. മൂന്ന് തവണകളായി കുടിക്കുക. വെള്ളം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വാസം വിടാതിരിക്കുക. പാത്രത്തിന്റെ പൊട്ടിയ ഭാഗത്തുകൂടി കുടിക്കരുത്. നിന്നുകൊണ്ടോ, വെള്ളം വെച്ചിട്ടുള്ള തോൽപ്പാത്രത്തിന്റെ വായ്‌ഭാഗത്ത് നേരിട്ട് ചുണ്ടുകൾ ചേർത്തോ കുടിക്കരുത്. ഇനി നിനക്ക് കുടിക്കാൻ ഒരു പാത്രം ലഭിച്ചില്ലെങ്കിൽ, സ്വന്തം കൈകളിൽ വെള്ളമെടുത്ത് കുടിക്കുക. കുടിച്ച് കഴിഞ്ഞാൽ ഇപ്രകാരം പറയുക:
ٱلْحَمْدُ لِلَّهِ ٱلَّذِي جَعَلَهُ عَذْبًا فُرَاتًا بِرَحْمَتِهِ، وَلَمْ يَجْعَلْهُ مِلْحًا أُجَاجًا بِذُنُوبِنَا
(തന്റെ അപാരമായ കാരുണ്യം കൊണ്ട് ഈ വെള്ളത്തെ മധുരമുള്ളതും ദാഹം ശമിപ്പിക്കുന്നതുമാക്കിത്തീർക്കുകയും, ഞങ്ങളുടെ പാപങ്ങൾ കാരണം ഇതിനെ കയ്പ്പുള്ള ഉപ്പുവെള്ളമാക്കാതിരിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും.)
നീ നിന്റെ ഇണയുമായി ബന്ധപ്പെടാൻ ചെല്ലുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുക:
بِسْمِ اللَّهِ، ٱللَّهُمَّ جَنِّبْنَا ٱلشَّيْطَانَ، وَجَنِّبِ ٱلشَّيْطَانَ مَا رَزَقْتَنَا.
(നാഥാ, ഞങ്ങളിൽ നിന്നും, നീ ഞങ്ങൾക്ക് നൽകുന്നതിൽ (സന്താനങ്ങളിൽ) നിന്നും പിശാചിനെ നീ അകറ്റേണമേ) നിന്റെയും ഇണയുടെയും ശരീരം ഒരു വസ്ത്രം കൊണ്ട് മറക്കുകയും ചെയ്യുക.
ശാന്തതയും സമാധാനവും കൈക്കൊള്ളുക. സ്ഖലനം അനുഭവപ്പെടുകയാണെങ്കിൽ, നാവനക്കാതെ മനസ്സിൽ അല്ലാഹുവിൻ്റെ ഈ വചനം പാരായണം ചെയ്യുക:
وَهُوَ ٱلَّذِی خَلَقَ مِنَ ٱلۡمَاۤءِ بَشَرࣰا فَجَعَلَهُۥ نَسَبࣰا وَصِهۡرࣰاۗ وَكَانَ رَبُّكَ قَدِیرࣰا
ഒരാളെ സംബന്ധിച്ചിടത്തോളം, വിവാഹം കഴിക്കുന്നതാണോ അതോ ഒഴിവാക്കുന്നതാണോ ഏതാണ് തൻ്റെ ദീനിന് കൂടുതൽ സുരക്ഷിതവും മനസ്സിന് കൂടുതൽ നല്ലതും ചിന്തകളെ ഏകാഗ്രമാക്കാൻ കൂടുതൽ സഹായിക്കുന്നതും, അതാണ് അയാൾക്ക് ഏറ്റവും ഉത്തമമായത്. ഭാര്യയില്ലാത്ത ഒരാൾ, തൻ്റെ മനസ്സിനെ സ്ത്രീകളിലേക്ക് ആകർഷിപ്പിക്കുന്ന വിധത്തിൽ അവരെക്കുറിച്ച് ചിന്തിക്കുന്നത് കർശനമായി വെറുക്കപ്പെട്ട കാര്യമാണ്. ഇനി ആർക്കെങ്കിലും അത്തരം ചിന്തകൾ വരികയും, ആരാധനാ കർമങ്ങളിലൂടെ അതിനെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്താൽ, അവൻ വിവാഹം കഴിക്കേണ്ടതാണ്. വിവാഹത്തിന് സാധിക്കുന്നില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ, കാരണം നോമ്പ് വികാരങ്ങളെ ശമിപ്പിക്കും.
മലമൂത്ര വിസർജനത്തിനായി ശുചിമുറിയിൽ പോകാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ, പാദരക്ഷകൾ ധരിക്കുകയും തല മറക്കുകയും ചെയ്യുക. പ്രവേശിക്കുമ്പോൾ ഇടതു കാലും പുറത്തിറങ്ങുമ്പോൾ വലതു കാലും മുന്നോട്ട് വെക്കുക. പ്രവേശിക്കാൻ ഉദ്ദേശിക്കുമ്പോൾ ഇങ്ങനെ പ്രാർത്ഥിക്കുക:
بِسْمِ اللَّهِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
(അല്ലാഹുവേ, ആണും പെണ്ണുമായ പിശാചുക്കളിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു).
പുറത്തിറങ്ങുമ്പോൾ ഇങ്ങനെ പറയുക:
غُفْرَانَكَ، الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الأَذَى وَعَافَانِي
(അല്ലാഹുവേ, നിന്നോട് ഞാൻ പാപമോചനം തേടുന്നു. എന്നിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ നീക്കുകയും എനിക്ക് ആശ്വാസം നൽകുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും).
ആ അവസ്ഥയിൽ ശൗചാലയത്തിൽ ആയിരിക്കുമ്പോൾ ഹൃദയം കൊണ്ടല്ലാതെ അല്ലാഹുവിനെ സ്മരിക്കരുത്.
അല്ലാഹുവിൻ്റെ പേര് എഴുതപ്പെട്ട യാതൊന്നും അവനോടുള്ള ആദരവ് കാരണം അവിടേക്ക് കൊണ്ടുപോകരുത്. അവിടെ വെച്ച് കളിക്കുകയോ അത്യാവശ്യത്തിനല്ലാതെ സംസാരിക്കുകയോ ചെയ്യരുത്. വസ്ത്രത്തിൽ നജസ് ആവുമെന്ന് ഭയക്കുന്ന അത്രയല്ലാതെ വസ്ത്രം ഉയർത്തരുത്. മറ്റൊരാൾ കാണാത്ത വിധം മറഞ്ഞിരിക്കുക. നിങ്ങളുടെ ശബ്ദം മറ്റുള്ളവർ കേൾക്കാത്തതും നിങ്ങളുടെ ദുർഗന്ധം മറ്റുള്ളവർക്ക് ലഭിക്കാത്തതുമായ ദൂരത്തേക്ക് മാറുക. മലമൂത്ര വിസർജ്ജന സമയത്ത് ഖിബ്‌ലയ്ക്ക് നേരെ മുന്നിട്ടിരിക്കാനോ പിന്നിട്ടിരിക്കാനോ പാടില്ല. എന്നാൽ ചില കെട്ടിടങ്ങളിൽ ഇതിന് ബുദ്ധിമുട്ട് നേരിട്ടേക്കാം, അത്തരം പ്രയാസഘട്ടങ്ങളിൽ അതിന് ഇളവുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ, അത് എത്ര കൂടുതലാണെങ്കിലും അത്യാവശ്യഘട്ടത്തിലല്ലാതെ മൂത്രമൊഴിക്കരുത്. കട്ടിയുള്ള പ്രതലത്തിലോ കാറ്റ് വീശുന്ന ദിശയിലോ മൂത്രമൊഴിക്കരുത്. ഖബറിലെ ശിക്ഷകളിൽ ഭൂരിഭാഗവും മൂത്രം കാരണമാണ് ഉണ്ടാകുന്നത് എന്നതിനാൽ അതിൽ നിന്ന് പൂർണമായി ശുദ്ധിയാകാൻ വേണ്ടിയാണിത്. അതിനാൽ, സംശയത്തിൻ്റെ (വസ്‌വാസ്) അതിരിലേക്ക് പോകാതെ, മൂത്രത്തിൽ നിന്ന് പൂർണമായും ശുദ്ധിയാകാൻ (ഇസ്തിബ്റാഅ്) നിങ്ങൾ പരമാവധി ശ്രമിക്കണം. ചെറിയ ചുമയിലൂടെയും, ലിംഗം കുടയുന്നതിലൂടെയും, അതിൻ്റെ താഴെ മൃദുവായി കൈകൾ തടവുന്നതിലൂടെയും ഇത് സാധ്യമാക്കാം.
ആദ്യം കല്ല് കൊണ്ടും പിന്നീട് വെള്ളം കൊണ്ടും ശുചീകരിക്കുക. ഇതിൽ ഏതെങ്കിലും ഒന്നുമാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ശുചീകരണത്തിന് ശേഷം ഈ പ്രാർത്ഥന ചൊല്ലുക:
اللَّهُمَّ حَصِّنْ فَرْجِي مِنَ الْفَوَاحِشِ، وَطَهِّرْ قَلْبِي مِنَ النِّفَاقِ
(അല്ലാഹുവേ, എൻ്റെ ഗുഹ്യാവയവങ്ങളെ നീചവൃത്തികളിൽ നിന്ന് നീ കാത്തുരക്ഷിക്കുകയും, എൻ്റെ ഹൃദയത്തെ കാപട്യത്തിൽ നിന്ന് നീ ശുദ്ധിയാക്കുകയും ചെയ്യണേ).
നിന്റെ എല്ലാ കാര്യങ്ങളിലും വലതുവശം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ മാലിന്യങ്ങൾ കഴുകിക്കളയാനും അഴുക്കുകൾ നീക്കം ചെയ്യാനും ശുചിത്വമില്ലാത്ത ഇടങ്ങളിലേക്ക് പ്രവേശിക്കാനും ഇടതുവശമാണ് ഉപയോഗിക്കേണ്ടത്.
തുമ്മുമ്പോഴെല്ലാം നിന്റെ ശബ്ദം താഴ്ത്തുകയും വായ മൂടിപ്പിടിക്കുകയും ചെയ്യുക. ശേഷം അൽഹംദുലില്ലാഹ് എന്ന് പറയുക.
നിന്റെ ഇടത് ഭാഗത്തേക്കോ ഇടതുകാലിന്റെ അടിയിലേക്കോ അല്ലാതെ നീ തുപ്പരുത്.
പാനീയങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളുടെ വായ്‌ഭാഗം അടച്ചുവെക്കാനും ഭക്ഷണപാത്രങ്ങൾ മൂടിവെക്കാനും വീടിന്റെ വാതിലുകൾ അടച്ചുറപ്പാക്കാനും നീ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഉറങ്ങാൻ പോകുമ്പോഴും വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ഇത് നിർബന്ധമായും ചെയ്തിരിക്കണം. വിളക്കോ മറ്റേതെങ്കിലും രൂപത്തിലുള്ളതോ ആയ വീട്ടിലെ തീ പൂർണമായും അണയ്ക്കാതെയോ സുരക്ഷിതമായി മൂടിവെക്കാതെയോ നീ ഉറങ്ങാൻ കിടക്കരുത്. ഇനി വല്ല പാത്രവും മൂടിവെക്കാതെയോ പാനീയങ്ങൾ തുറന്നുവെച്ച നിലയിലോ ആണ് നേരം പുലർന്നതെങ്കിൽ അതിലെ വെള്ളം നീ കുടിക്കരുത്. അശുദ്ധമായ വെള്ളം ഉപയോഗിക്കുന്ന കാര്യങ്ങൾക്ക് മാത്രമേ അത് ഉപയോഗിക്കാവൂ. ആ വെള്ളം കാഴ്ചയിൽ ശുദ്ധിയുള്ളതാണെങ്കിലും അത് ഉപയോഗിക്കുന്നത് അപകടകരമാണ്.
ശൈഖ് ഇബ്നു അറബി(റ) തന്റെ 'അൽ ഫുതൂഹാത്ത്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർശിച്ചിട്ടുണ്ട്: "വർഷത്തിൽ ഒരു പ്രത്യേക രാത്രിയുണ്ട്. അത് ഏത് ദിവസമാണെന്ന് കൃത്യമായി അറിയില്ല. ആ രാത്രിയിൽ അനേകം രോഗങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിവരും. തുറന്നുവെച്ച പാത്രങ്ങളിലോ കെട്ടിവെക്കാത്ത പാനീയങ്ങളിലോ അവ പ്രവേശിക്കാതിരിക്കില്ല."
ഇക്കാരണത്താലാണ് പാനീയങ്ങൾ അടച്ചുവെക്കാനും പാത്രങ്ങൾ മൂടിവെക്കാനും തിരുനബി(സ) കൽപ്പിച്ചത്. ഇനി പാത്രം മൂടിവെക്കാൻ മറ്റൊന്നും നിനക്ക് ലഭിച്ചില്ലെങ്കിൽ അതിന് കുറുകെ ഒരു മരക്കമ്പോ മറ്റോ വെക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുക. ശേഷം അല്ലാഹുവിൽ ഭരമേൽപ്പിക്കുക. നിശ്ചയമായും ഭരമേൽപ്പിക്കുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു.