അവന്റെ അനുഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾ അവനെ ധിക്കരിക്കുമ്പോഴും, നിങ്ങളുടെ ആ നന്ദികേട് അവൻ നൽകുന്ന ഉപകാരങ്ങളെ തടയുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്രയും ഔദാര്യവാനായ അല്ലാഹുവല്ലാത്ത മറ്റൊരാളെ സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയുക? ഇത്രയും കരുണാവാരിധിയായ നാഥനെ ധിക്കരിക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്?!

വായിക്കാം:


അല്ലാഹുവിനോടുള്ള സ്നേഹം എന്നാൽ, മറ്റെന്തിനേക്കാളും ഉപരിയായി അല്ലാഹു നിങ്ങൾക്ക് പ്രിയപ്പെട്ടവനാവുക എന്നതാണ്. അതിലുപരി, അവനല്ലാതെ മറ്റാരോടും നിങ്ങൾക്ക് സ്നേഹം ഇല്ലാതിരിക്കുക എന്നതാണ്.
ഒരു വ്യക്തിയോടോ വസ്തുവിനോടോ സ്നേഹം തോന്നാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ്: ഒന്നുകിൽ അതിലെ പൂർണതയും സൗന്ദര്യവും, അല്ലെങ്കിൽ അവരിൽ നിന്ന് ലഭിക്കുന്ന ഉപകാരങ്ങളും ഔദാര്യങ്ങളും. 

പൂർണതയോടുള്ള ആകർഷണമാണ് നിങ്ങളുടെ സ്നേഹത്തിന് കാരണമെങ്കിൽ, ആ പൂർണതയും ഭംഗിയും ഗാംഭീര്യവും അല്ലാഹുവിന് മാത്രമുള്ളതാണ്. ഇതിലൊന്നും അവന് യാതൊരു പങ്കുകാരുമില്ല. സൃഷ്ടികളിൽ കാണുന്ന ഏതൊരു പൂർണതയും ഭംഗിയും തിളക്കവും, അവയെ പൂർണമാക്കുകയും ഭംഗിയാക്കുകയും ചെയ്ത അല്ലാഹുവിന്റെ ദാനമാണ്. അവനാണ് അവയെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തത്. അവൻ ഇല്ലാത്തവക്ക് അസ്തിത്വം നൽകിയില്ലായിരുന്നുവെങ്കിൽ, അവ ഇല്ലാതായിപ്പോകുമായിരുന്നു. അവൻ സൃഷ്ടികൾക്ക് ഭംഗിയുടെ പ്രകാശം നൽകിയില്ലായിരുന്നുവെങ്കിൽ, അവ വിരൂപവും ഭയാനകവുമായിപ്പോകുമായിരുന്നു! 

ഇനി, നിങ്ങൾക്ക് ലഭിക്കുന്ന ഔദാര്യങ്ങളും ഉപകാരങ്ങളുമാണ് സ്നേഹത്തിന് കാരണമെങ്കിൽ, നിങ്ങൾക്കും മറ്റെല്ലാ സൃഷ്ടികൾക്കും ലഭിക്കുന്ന ഓരോ നന്മയും കാരുണ്യവും ആദരവും അനുഗ്രഹവും അല്ലാഹുവിന്റെ മാത്രം ഔദാര്യവും കരുണയുമാണെന്ന് നിങ്ങൾക്ക് കാണാം. എത്രയെത്ര നന്മകളാണ് അവൻ നിങ്ങൾക്ക് നൽകിയിട്ടുള്ളത്! എത്രയെത്ര അനുഗ്രഹങ്ങളാണ് അവൻ നിങ്ങളുടെ മേൽ ചൊരിഞ്ഞിട്ടുള്ളത്! അവൻ നിങ്ങളുടെ നാഥനും ഉടമയുമാണ്. അവനാണ് നിങ്ങളെ സൃഷ്ടിക്കുകയും നേർവഴിയിലാക്കുകയും ചെയ്തത്. നിങ്ങളുടെ ജീവനും മരണവും അവന്റേതാണ്. അവനാണ് നിങ്ങൾക്ക് ഭക്ഷണവും പാനീയവും നൽകിയത്, നിങ്ങളെ സംരക്ഷിച്ചു വളർത്തിയത്, നിങ്ങൾക്ക് വാസസ്ഥലവും അഭയവും നൽകിയത്. 

നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തിന്മകൾ അവൻ കാണുന്നു, എന്നിട്ടും അത് മറച്ചുവെക്കുന്നു. അതിന് നിങ്ങൾ മാപ്പ് ചോദിക്കുമ്പോൾ അവൻ പൊറുത്തുതരുന്നു. നിങ്ങളിലെ നന്മകൾ അവൻ കാണുകയും അത് വർധിപ്പിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. അവന്റെ സഹായത്താലും അനുഗ്രഹത്താലും നിങ്ങൾ അവനെ അനുസരിക്കുമ്പോൾ, അവൻ നിങ്ങളെ വാനലോകത്ത് പ്രകീർത്തിക്കുകയും മനുഷ്യരുടെ ഹൃദയങ്ങളിൽ നിങ്ങളോട് സ്നേഹവും ബഹുമാനവും ഉണ്ടാക്കുകയും ചെയ്യുന്നു. അവന്റെ അനുഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾ അവനെ ധിക്കരിക്കുമ്പോഴും, നിങ്ങളുടെ ആ നന്ദികേട് അവൻ നൽകുന്ന ഉപകാരങ്ങളെ തടയുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്രയും ഔദാര്യവാനായ അല്ലാഹുവല്ലാത്ത മറ്റൊരാളെ സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയുക? ഇത്രയും കരുണാവാരിധിയായ നാഥനെ ധിക്കരിക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്?! 

സ്നേഹത്തിന്റെ അടിസ്ഥാനം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ്. അതിന്റെ ഫലം അവനെ ദർശിക്കുക എന്നതാണ്. സ്നേഹത്തിന്റെ ഏറ്റവും താഴ്ന്ന പടി, അല്ലാഹുവിനോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ മറ്റെല്ലാത്തിനേക്കാളും മികച്ചുനിൽക്കുക എന്നതാണ്. ഇതിന്റെ യഥാർത്ഥ മാനദണ്ഡം, നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ അല്ലാഹുവിന്റെ കോപത്തിന് കാരണമാകുന്ന ഒരു കാര്യം (പാപങ്ങൾ ചെയ്യാനോ അല്ലെങ്കിൽ പുണ്യങ്ങൾ ഉപേക്ഷിക്കാനോ) നിങ്ങളോട് ആവശ്യപ്പെട്ടാൽ, നിങ്ങൾ അത് അനുസരിക്കാതിരിക്കുക എന്നതാണ്. സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന പടി, അല്ലാഹുവിനല്ലാതെ മറ്റൊന്നിനോടും നിങ്ങളുടെ ഹൃദയത്തിൽ സ്നേഹം ഇല്ലാതിരിക്കുക എന്നതാണ്. ഇത് വളരെ അപൂർവമാണ്. ഇത് എപ്പോഴും നിലനിൽക്കുക എന്നത് അതിനേക്കാൾ അപൂർവ്വമാണ്. ഈ അവസ്ഥ കൈവരുമ്പോൾ, മാനുഷികമായ ചോദനകൾ പൂർണമായും ഇല്ലാതാകുന്നു. അവനോടുള്ള സ്നേഹം അല്ലാഹുവിലുള്ള പൂർണമായ ലയനത്തിന് കാരണമാകുന്നു. 

റസൂൽ(സ), മറ്റു പ്രവാചകന്മാർ, മലക്കുകൾ, സജ്ജനങ്ങളായ അടിമകൾ എന്നിവരോടും, അല്ലാഹുവിനെ അനുസരിക്കാൻ സഹായിക്കുന്ന എല്ലാ കാര്യങ്ങളോടുമുള്ള സ്നേഹവും അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ഭാഗമാണ്. നബി(സ)പറഞ്ഞു: "അല്ലാഹു നിങ്ങൾക്ക് നൽകുന്ന അനുഗ്രഹങ്ങൾ കാരണം നിങ്ങൾ അവനെ സ്നേഹിക്കുക. അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പേരിൽ നിങ്ങൾ എന്നെയും സ്നേഹിക്കുക. എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ എന്റെ കുടുംബാംഗങ്ങളെയും സ്നേഹിക്കുക". നബി(സ) അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: "എനിക്ക് വേണ്ടി പരസ്പരം സ്നേഹിക്കുന്നവർക്കും, എനിക്ക് വേണ്ടി ഒരുമിച്ചിരിക്കുന്നവർക്കും എനിക്ക് വേണ്ടി പരസ്പരം സന്ദർശിക്കുന്നവർക്കും എനിക്ക് വേണ്ടി പരസ്പരം ചെലവഴിക്കുന്നവർക്കും എന്റെ സ്നേഹം നിർബന്ധമായിരിക്കുന്നു". 

യഥാർത്ഥ സ്നേഹത്തിന് ചില അടയാളങ്ങളുണ്ട്. അതിൽ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായത് അല്ലാഹുവിന്റെ റസൂൽ(സ)യെ അവിടുത്തെ വാക്കുകളിലും പ്രവൃത്തികളിലും സ്വഭാവഗുണങ്ങളിലും പൂർണമായി പിൻപറ്റുക എന്നതാണ്. അല്ലാഹു പറയുന്നു: "നബിയേ, പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിൻപറ്റുക; എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്". അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ തോതനുസരിച്ചായിരിക്കും അവന്റെ പ്രവാചകരെ പിൻപറ്റുന്നതും. സ്നേഹം കൂടുതലാണെങ്കിൽ പിൻപറ്റലും കൂടുതലായിരിക്കും, കുറവാണെങ്കിൽ പിൻപറ്റലും കുറവായിരിക്കും. നാം പറയുന്ന കാര്യങ്ങൾക്ക് അല്ലാഹു സാക്ഷിയാണ്!

Questions / Comments:



No comments yet.