AL-RASAIL

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തിന്മകൾ അവൻ കാണുന്നു, എന്നിട്ടും അത് മറച്ചുവെക്കുന്നു. അതിന് നിങ്ങൾ മാപ്പ് ചോദിക്കുമ്പോൾ അവൻ പൊറുത്തുതരുന്നു. നിങ്ങളിലെ നന്മകൾ അവൻ കാണുകയും അത് വർധിപ്പിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. അവന്റെ സഹായത്താലും അനുഗ്രഹത്താലും നിങ്ങൾ അവനെ അനുസരിക്കുമ്പോൾ, അവൻ നിങ്ങളെ വാനലോകത്ത് പ്രകീർത്തിക്കുകയും മനുഷ്യരുടെ ഹൃദയങ്ങളിൽ നിങ്ങളോട് സ്നേഹവും ബഹുമാനവും ഉണ്ടാക്കുകയും ചെയ്യുന്നു.

എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ അധികാരത്തിലാണെന്ന് ഹൃദയം കൊണ്ട് തിരിച്ചറിയലാണ് അല്ലാഹുവിലുള്ള തവക്കുലിന്റെ അടിസ്ഥാനം. ഉപകാരപ്രദമായതും ഉപദ്രവകരമായതും ദുഃഖിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. സൃഷ്ടികൾ മുഴുവൻ ഒന്നിച്ചുചേർന്ന് നിങ്ങൾക്ക് വല്ല ഉപകാരവും ചെയ്യാൻ ഉദ്ദേശിച്ചാലും, അല്ലാഹു നിങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല.

നബി(സ) പറഞ്ഞു: "ഇഹലോകത്തോടുള്ള വിരക്തി ഹൃദയത്തിനും ശരീരത്തിനും ആശ്വാസം നൽകുന്നു, എന്നാൽ ഇഹലോകത്തോടുള്ള അമിത താല്പര്യം ദുഃഖവും ഉത്കണ്ഠയും വർധിപ്പിക്കുന്നു". തിരുനബി(സ) വീണ്ടും പറഞ്ഞു: "നീ ഇഹലോകത്തോട് വിരക്തി കാണിക്കുക, അല്ലാഹു നിന്നെ സ്നേഹിക്കും. ജനങ്ങളുടെ കൈവശമുള്ളതിനോട് നീ വിരക്തി കാണിക്കുക, ജനങ്ങൾ നിന്നെ സ്നേഹിക്കും".

അനുഗ്രഹങ്ങൾ അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നും, അവയിലൊന്നും തന്റെ കഴിവും ശക്തിയും കൊണ്ടല്ല, മറിച്ച് അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടുമാത്രമാണ് ലഭിച്ചതെന്നും ഹൃദയം കൊണ്ട് തിരിച്ചറിയുക എന്നതാണ് നന്ദിയുടെ അടിസ്ഥാനം.

തിരുനബി(സ) പറഞ്ഞു: "ക്ഷമ എന്നത് സത്യവിശ്വാസിയുടെ സൈന്യാധിപനാണ്." അവിടുന്ന് വീണ്ടും പറഞ്ഞു: "നിനക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ വലിയ നന്മയുണ്ട്." ഇബ്നു അബ്ബാസ്(റ) നു മുത്ത് നബി (സ) നൽകിയ വസ്വിയ്യത്തിൽ ഇപ്രകാരം കാണാം: "അറിയുക, തീർച്ചയായും ക്ഷമയോടൊപ്പമാണ് അല്ലാഹുവിന്റെ സഹായം; വിഷമത്തോടൊപ്പമാണ് ആശ്വാസം; പ്രയാസത്തോടൊപ്പമാണ് എളുപ്പവുമുള്ളത്".

എല്ലാ സമയത്തും നിങ്ങളുടെ പശ്ചാത്താപം പുതുക്കിക്കൊണ്ടിരിക്കുക. കാരണം, മനുഷ്യന് പാപങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഒരു അടിമയുടെ ബാഹ്യവും ആന്തരികവുമായ ജീവിതം പാപമുക്തമാകുക എന്നത് പ്രയാസമാണ്. പാപസുരക്ഷിതത്വവും പൂർണത ഉണ്ടായിരുന്നിട്ടുപോലും, നബി(സ) ദിവസത്തിൽ എഴുപതിലധികം തവണ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്തിരുന്നു എന്നത് നമുക്ക് വലിയൊരു പാഠമാണ്.

ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ നിരവധിയാണ്. അതിനാൽ, മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതുപോലെ അവരോടും പെരുമാറുക. നിങ്ങൾക്കായി ഇഷ്ടപ്പെടുന്ന നന്മകൾ നിങ്ങളുടെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക. നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കാത്ത തിന്മകൾ അവർക്കും ലഭിക്കരുതെന്ന് ആഗ്രഹിക്കുക.

ആരെങ്കിലും നിങ്ങളെ പുകഴ്ത്തുകയാണെങ്കിൽ, ഹൃദയം കൊണ്ട് ആ പുകഴ്ത്തലിനെ വെറുക്കുക. നിങ്ങൾക്ക് യഥാർത്ഥത്തിലുള്ള ഒരു നന്മയുടെ പേരിലാണ് അവർ പുകഴ്ത്തുന്നതെങ്കിൽ "നന്മകളെ വെളിപ്പെടുത്തുകയും തിന്മകളെ മറച്ചുവെക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവസ്തുതിയും" എന്ന് പറയുക.

നിങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തിനെതിരെയോ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ഒരുപക്ഷേ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയത്തായിരിക്കാം അങ്ങനെ പറയുന്നത്, അത് നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും.

സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരോട് വിട്ടുവീഴ്ച കാണിക്കാനും കടം ആവശ്യമുള്ളവർക്ക് അത് നൽകാനും ശ്രദ്ധിക്കണം. ദാനധർമങ്ങൾ ചെയ്യുന്നതിനേക്കാൾ പതിനെട്ട് ഇരട്ടി പ്രതിഫലം കടം നൽകുന്നതിന് ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. കാരണം, അത്യാവശ്യക്കാരൻ മാത്രമേ കടം ചോദിക്കുകയുള്ളൂ.

ഓരോരുത്തരും ഭരണാധികാരികളാണ്, അഥവാ ഉത്തരവാദിത്തപ്പെട്ടവരാണ്. തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് അവർ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തം എന്നത് നിങ്ങൾക്ക് നൽകപ്പെട്ട ഏഴ് അവയവങ്ങളാണ്. നാവ്, ചെവി, കണ്ണ്, വയറ്, ഗുഹ്യാവയവം, കൈ, കാൽ എന്നിവയാണവ. ഈ അവയവങ്ങൾ അല്ലാഹു നിങ്ങളെ ഏൽപ്പിച്ച അമാനത്താണ്.