നീ മുദ്ഹനത്ത് ഒഴിവാക്കുക. തീർച്ചയായും അത് കുറ്റങ്ങളിൽ പെട്ടതാണ്. തിന്മ ചെയ്യുന്നവനിൽ നിന്നോ മറ്റ് ദുർമാർഗികളിൽ നിന്നോ ലഭിക്കുന്ന പണമോ പദവിയോ ആനുകൂല്യങ്ങളോ നഷ്ടപ്പെടുമെന്ന ഭയം കാരണം മൗനം പാലിക്കുന്നതിനാണ് മുദ്ഹനത്ത് എന്ന് പറയുന്നത്.
ഹജ്ജ് യാത്രയെ കച്ചവടത്തിനുള്ള ഒരു അവസരമാക്കി മാറ്റരുത്. യാത്രയിൽ നിനക്ക് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതൊഴികെ മറ്റൊരു ഭൗതിക സമ്പത്തും നിന്റെ കൂടെ കരുതാതിരിക്കുന്നതാണ് ഉത്തമം.
നിങ്ങളുടെ വാതിൽക്കൽ യാചിച്ചെത്തുന്ന ഒരാളെയും നിങ്ങൾ നിരാശനാക്കി മടക്കരുത്. അതൊരുപക്ഷേ ഒരു ഈന്തപ്പഴമോ അതിനേക്കാൾ ചെറിയ ഒന്നോ ആണെങ്കിൽ പോലും നൽകുക. കാരണം അവർ അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്മാനമാണ്. ഇനി നൽകാൻ യാതൊന്നും നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ, പരുഷമായി പെരുമാറാതെ നല്ല വാക്കുകളിലൂടെയും മനോഹരമായ വാഗ്ദാനങ്ങളിലൂടെയും അവരെ മടക്കി അയക്കുക.
സ്വഫ്ഫുകൾ അടുപ്പിച്ച് നിൽക്കാനും അവ നേരെയാക്കാനും നിങ്ങൾ ശ്രദ്ധിക്കുക. നിങ്ങളൊരു ഇമാമാണെങ്കിൽ ഇക്കാര്യം നിങ്ങൾക്ക് കൂടുതൽ ഗൗരവമുള്ളതാകുന്നു. ഇത് ദീനിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്; എന്നാൽ മിക്ക ആളുകളും ഇതിനെക്കുറിച്ച് അശ്രദ്ധരുമാണ്.
പള്ളിയിൽ ഇരിക്കുമ്പോൾ വളരെ മര്യാദയോടും ആദരവോടും കൂടി ഇരിക്കേണ്ടതുണ്ട്. അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കണം. ഹറാമായ കാര്യങ്ങൾ തീർച്ചയായും വർജ്ജിക്കണം. നിങ്ങൾക്ക് ഭൗതികമായ കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുകയാണെങ്കിൽ പള്ളിക്ക് പുറത്തിറങ്ങുക.
അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.
മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.
നിന്നോട് ഒരാൾ ഒരു കാര്യം പറഞ്ഞുതരുമ്പോൾ, അത് നിനക്ക് നേരത്തെ അറിയുന്നതാണെങ്കിൽ പോലും അത് അറിയാമെന്ന് ഭാവിക്കരുത്. കാരണം, അത് കൂടെയിരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.
വുളൂഅ് എടുക്കുമ്പോഴെല്ലാം രണ്ട് റക്അത്ത് നിസ്‌കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ശുദ്ധിയോടെ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പള്ളിയിൽ ഇരിക്കുമ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴും വിജ്ഞാനം നേടുമ്പോഴും ദിക്റുകൾ ചൊല്ലാൻ ഇരിക്കുമ്പോഴും മറ്റ് ആരാധനാ കർമങ്ങളിലേർപ്പെടുമ്പോഴും വുളൂഅ് ഉണ്ടായിരിക്കാൻ പരമാവധി പരിശ്രമിക്കുക.
അദ്ദേഹം ഒരു പെൺകഴുതയെ വാങ്ങി, എന്നാൽ ഒരു ആവശ്യത്തിനും അതിനെ ഉപയോഗിച്ചില്ല. അപ്പോൾ ഒരാൾ അദ്ദേഹത്തോട് അതിനെ പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ഗുഹ്യാവയവത്തെ സംരക്ഷിക്കാൻ (വികാരശമനത്തിന്) വേണ്ടി മാത്രമാണ് ഞാനിതിനെ വളർത്തുന്നത്!". മൃഗങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.
വെറുതെ ആത്മീയ ജ്ഞാനം നേടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇൽമുൽ കലാം എന്ന വിഷയത്തിൽ നിങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയോ കൂടുതലായി അതിൽ മുഴുകുകയോ ചെയ്യരുത്. കാരണം ഈ അറിവ് കൊണ്ട് മാത്രം നിങ്ങൾക്ക് ആ ലക്ഷ്യത്തിലെത്താൻ കഴിയില്ല. എന്നാൽ ആത്മീയ ജ്ഞാനത്തിൻ്റെ യഥാർത്ഥ തലത്തിലെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിൻ്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കണം.
ഊർജ്ജത്തിനും ഒഴിവുസമയത്തിനും അനുസരിച്ച് മാത്രമാകരുത് നമ്മുടെ പ്രവർത്തനം. മറിച്ച്, സൽകർമങ്ങളിൽ നമ്മുടേതായ ഒരു കൃത്യമായ അളവ് നിശ്ചയിക്കണം. ഉന്മേഷമുള്ള സമയങ്ങളിൽ അതിൽ കൂടുതൽ ചെയ്യാമെങ്കിലും, മടിയുള്ള സമയങ്ങളിൽ പോലും ആ നിശ്ചയിച്ച അളവിൽ യാതൊരു കുറവും വരുത്താൻ പാടില്ല.