AL-RASAIL

ഏറ്റവും ശ്രേഷ്ഠമായ ദിക്ർ നാവുകൊണ്ടും ഹൃദയം കൊണ്ടും ഒന്നിച്ചു ചെയ്യുന്നതാണ്. നാവു കൊണ്ടുമാത്രം ചെയ്യുന്നത് നന്മയാണെങ്കിലും ഹൃദയം കൂടെ ചേരുമ്പോഴാണ് അത് പൂർണമാവുക. ശബ്ദം താഴ്ത്തി ചൊല്ലുന്നതാണോ ഉറക്കെ ചൊല്ലുന്നതാണോ ഉത്തമം എന്നത്, ചൊല്ലുന്നവന്റെ ഹൃദയസാന്നിധ്യത്തിന് ഏതാണോ കൂടുതൽ ഉതകുന്നത് എന്നതിനനുസരിച്ചാണിരിക്കുക

ഖുർആൻ ഒരു മഹാസമുദ്രമാണ്. അതിൽ നിന്നാണ് അറിവുകളുടെ രത്നങ്ങളും അമൂല്യവസ്തുക്കളും കണ്ടെടുക്കുന്നത്. ആർക്കാണോ അല്ലാഹു അതിലേക്കുള്ള വഴി തുറന്നുകൊടുത്തത്, അവൻ രാപകൽ ഭേദമന്യേ അത് പാരായണം ചെയ്താലും മതിവരില്ല. കാരണം, അവനതിൽ സ്വന്തം ലക്ഷ്യത്തെ കണ്ടെത്തുന്നു.

എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.

എപ്പോഴാണോ ഒരാളുടെ അകം നന്നാകുന്നത്, തീർച്ചയായും അയാളുടെ പുറവും നന്നാകും. കാരണം, അകത്തിന് വിധേയമായിട്ടാണ് പുറം എപ്പോഴും പ്രവർത്തിക്കുക. നബി(സ) അരുളിയത് പോലെ: "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു. അറിയുക, അതാണ് 'ഖൽബ്' (ഹൃദയം)."

മാലിന്യത്തെ കഴുകിയതുകൊണ്ട് കാര്യമില്ലാത്തതുപോലെ, പാപകൃത്യങ്ങളിൽ നല്ല നിയ്യത്ത് വെച്ചതുകൊണ്ട് ഫലമില്ല. ഒരു സുഹൃത്തിനെ ചിരിപ്പിക്കാനാണെന്ന പേരിൽ മറ്റൊരാളെക്കുറിച്ച് പരദൂഷണം പറയുന്നവനെപ്പോലെയാണത്. തിന്മ കണ്ടിട്ടും 'അവന്റെ മനസ്സ് വിഷമിക്കണ്ട' എന്ന് കരുതി തിന്മ വിരോധിക്കാതെ മൗനം പാലിക്കുന്നവൻ ആ പാപത്തിൽ പങ്കാളിയാണ്.