ഓരോരുത്തരും ഭരണാധികാരികളാണ്, അഥവാ ഉത്തരവാദിത്തപ്പെട്ടവരാണ്. തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് അവർ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തം എന്നത് നിങ്ങൾക്ക് നൽകപ്പെട്ട ഏഴ് അവയവങ്ങളാണ്. നാവ്, ചെവി, കണ്ണ്, വയറ്, ഗുഹ്യാവയവം, കൈ, കാൽ എന്നിവയാണവ. ഈ അവയവങ്ങൾ അല്ലാഹു നിങ്ങളെ ഏൽപ്പിച്ച അമാനത്താണ്.
വായിക്കാം:
നിങ്ങൾക്കവനെ അനുസരിക്കാൻ പാകത്തിൽ അവയെ സൃഷ്ടിച്ചത് നിങ്ങളുടെ മേൽ അല്ലാഹു ചെയ്ത വലിയൊരു അനുഗ്രഹമാണ്. ആ അവയവങ്ങൾ കൊണ്ട് അവന് എതിരായ കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നതാണ് ആ അനുഗ്രഹത്തോടുള്ള നന്ദികാണിക്കൽ. അപ്രകാരം ചെയ്തില്ലെങ്കിൽ അത് നന്ദികേടാണ്. അല്ലാഹു ഈ അവയവങ്ങളെ നിങ്ങൾക്ക് കീഴ്പെടുത്തി തന്നില്ലായിരുന്നുവെങ്കിൽ അവനെ അനുസരിക്കാൻ നിങ്ങൾക്ക് സാധിക്കുമായിരുന്നില്ല. ഈ അവയവങ്ങളിൽ ഓരോന്നും അതിന്റെ ഭാഷയിൽ നിങ്ങളോട് പറയുന്നത്: "അല്ലയോ അല്ലാഹുവിന്റെ ദാസാ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ ചെയ്യാൻ എന്നെ നീ നിർബന്ധിക്കരുത്" എന്നാണ്. നീ അല്ലാഹുവിനെ ധിക്കരിക്കുകയാണെങ്കിൽ, നാളെ അല്ലാഹുവിങ്കലേക്ക് മടങ്ങുന്ന വിധിദിവസത്തിൽ ഈ അവയവങ്ങൾ നിനക്കെതിരായി നീ ചെയ്ത തെറ്റുകൾക്ക് സാക്ഷിയായി നിൽക്കുന്നതാണ്. അല്ലാഹു പറയുന്നു: "സമ്പത്തോ സന്താനങ്ങളോ ഉപകരിക്കാത്ത, ശുദ്ധമായ ഹൃദയവുമായി അല്ലാഹുവിങ്കൽ വരുന്നവർക്ക് മാത്രം രക്ഷകിട്ടുന്ന ദിവസമാണത്".
പൊതുവായ ഉത്തരവാദിത്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാഹു നിങ്ങളുടെ അധികാരത്തിന് കീഴിലാക്കിത്തന്ന മക്കൾ, ഭാര്യ, ജോലിക്കാർ തുടങ്ങിയവരെയാണ്. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്യാൻ അവരെ ഉപദേശിക്കലും അവൻ വിലക്കിയ കാര്യങ്ങളിൽ നിന്ന് അവരെ തടയലും നിങ്ങളുടെ നിർബന്ധ കടമയാണ്. അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളെയോ തെറ്റുകളെയോ നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. ഇഹലോകത്തും പരലോകത്തും അവർക്ക് വിജയവും സന്തോഷവും നൽകുന്ന കാര്യങ്ങളിലേക്ക് അവരെ ക്ഷണിക്കുക. ഭൗതിക ലോകത്തോടും അതിന്റെ താൽപര്യങ്ങളോടുമുള്ള സ്നേഹം അവരുടെ ഹൃദയങ്ങളിൽ നിങ്ങൾ വളർത്തരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ അവർക്ക് തിന്മ ചെയ്യുന്നവരായി മാറും. നാളെ പരലോകത്ത് വെച്ച് മനുഷ്യന്റെ കുടുംബവും മക്കളും അവനെ പിടികൂടി അല്ലാഹുവിനോട് ഇപ്രകാരം പറയുമെന്ന് കാണാം: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇയാൾ ഞങ്ങളെ പഠിപ്പിച്ചില്ല, അതിനാൽ ഇയാളിൽ നിന്ന് ഞങ്ങൾക്ക് പകരം ചോദിച്ചു തരേണമേ".
നിങ്ങൾക്ക് കീഴിലുള്ളവരോട് നീതിയോടും വിട്ടുവീഴ്ചയോടും കൂടി പെരുമാറുക. അവർക്ക് നൽകേണ്ട ചെലവ്, വസ്ത്രം, നല്ല രീതിയിലുള്ള സഹവാസം തുടങ്ങിയ അല്ലാഹു നിർബന്ധമാക്കിയ അവകാശങ്ങൾ പൂർണമായി നൽകുക എന്നതാണ് നീതി. അവർ പരസ്പരം അക്രമം കാണിക്കുന്നത് തടയലും ഇതിൽ പെടും. ഹദീസിൽ ഇപ്രകാരം കാണാം: "ഒരു വ്യക്തി തന്റെ വീട്ടുകാരുടെ മേൽ മാത്രം അധികാരമുള്ളവനാണെങ്കിലും അവരെ അടിച്ചമർത്തുകയാണെങ്കിൽ അവൻ ഒരു സ്വേച്ഛാധിപതിയായി രേഖപ്പെടുത്തപ്പെട്ടേക്കാം". വിട്ടുവീഴ്ച എന്നത്, അവർ നിങ്ങൾക്ക് നൽകേണ്ട അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ കണിശത കാണിക്കാതിരിക്കലും, അവരോട് മൃദുവായി പെരുമാറലുമാണ്.
അവരോടുള്ള ആദരവും ഗാംഭീര്യവും നിലനിർത്തിക്കൊണ്ട് തന്നെ, ചില സമയങ്ങളിൽ തമാശകൾ പറഞ്ഞും നല്ല സ്വഭാവത്തോടെയും അവരോട് ഇടപഴകുക. അവരിൽ നിന്ന് വീഴ്ചകൾ ഉണ്ടായാൽ മാപ്പ് നൽകുക. നിങ്ങളുടെ സമ്പത്തിൽ നിന്ന് അവർ എന്തെങ്കിലും രഹസ്യമായി എടുത്താൽ അവരെ വിട്ടുവീഴ്ച ചെയ്യുക. ആ വിട്ടുവീഴ്ച നിങ്ങളുടെ നന്മകളുടെ തുലാസിൽ നിങ്ങൾക്ക് കാണാൻ കഴിയും. പ്രതികാരം ചെയ്ത് നിങ്ങൾക്ക് ലഭിക്കേണ്ട പുണ്യം നഷ്ടപ്പെടുത്താതിരിക്കുക. ഒരിക്കൽ നബി(സ)യോട് ഒരാൾ ചോദിച്ചു: "ജോലിക്കാർക്ക് ദിവസം എത്ര തവണ ഞങ്ങൾ മാപ്പ് നൽകണം?". നബി(സ) പറഞ്ഞു: "എഴുപത് തവണ". ഈ മാപ്പും വിട്ടുവീഴ്ചയുമെല്ലാം നിങ്ങളുടെ വ്യക്തിപരമായ അവകാശങ്ങളിലാണ്. അല്ലാഹുവിന്റെ അവകാശങ്ങളിൽ (മതപരമായ കാര്യങ്ങളിൽ) വിട്ടുവീഴ്ച പാടില്ല.
നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ പ്രത്യേകം ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. അവരുടെ അറിവ് കുറവായതിനാൽ ആർത്തവം, കുളി, അംഗശുദ്ധി, നിസ്കാരം, നോമ്പ് എന്നിവയുടെ നിയമങ്ങളും ഭർത്താവിനോടുള്ള കടമകളും മറ്റ് മതപരമായ കാര്യങ്ങളും അവരെ പഠിപ്പിക്കുക.
ഭരണാധികാരികൾ, പണ്ഡിതന്മാർ തുടങ്ങിയ ചിലരുടെ ഉത്തരവാദിത്ത പരിധി വളരെ വലുതായിരിക്കും. എല്ലാവരും തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. അല്ലാഹു പറയുന്നു: "തീർച്ചയായും അല്ലാഹു നീതിയും നന്മയും കൽപ്പിക്കുന്നു”. നബി(സ) പ്രാർത്ഥിച്ചു: "അല്ലാഹുവേ, എന്റെ സമുദായത്തിന്റെ ഏതെങ്കിലും കാര്യങ്ങളുടെ ഉത്തരവാദിത്തം ഒരാൾ ഏറ്റെടുക്കുകയും, അവരോട് അവൻ കരുണയോടെ പെരുമാറുകയും ചെയ്താൽ നീ അവനോടും കരുണ കാണിക്കേണമേ. ഇനി അവരോട് അവൻ കഠിനമായി പെരുമാറിയാൽ നീ അവനോടും കഠിനമായി പെരുമാറേണമേ". നബി(സ) വീണ്ടും പറഞ്ഞു: "തന്റെ പ്രജകളെ വഞ്ചിച്ചുകൊണ്ട് മരിക്കുന്ന ഏതൊരു ഭരണാധികാരിക്കും അല്ലാഹു സ്വർഗം നിഷിദ്ധമാക്കാതിരിക്കില്ല".
മാതാപിതാക്കൾക്ക് നന്മ ചെയ്യുക. അത് ഏറ്റവും വലിയ കടമകളിൽ പെട്ടതാണ്. അവരെ ധിക്കരിക്കുന്നത് വൻപാപങ്ങളിൽ പെട്ടതുമാണ്. അല്ലാഹു പറയുന്നു: "നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും". മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു: "നീയെന്നോടും നിന്റെ മാതാപിതാക്കളോടും നന്ദികാണിക്കുക". അല്ലാഹു അവനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനോടൊപ്പം തന്നെ മാതാപിതാക്കളോടുള്ള നന്ദിയും ചേർത്തുപറഞ്ഞത് ശ്രദ്ധിക്കുക. അതിനാൽ പാപമല്ലാത്ത കാര്യങ്ങളിൽ അവരെ അനുസരിക്കലും അവർക്ക് ഇഷ്ടമുള്ളത് ചെയ്യലും സ്വന്തം കാര്യങ്ങളേക്കാൾ അവരുടെ കാര്യങ്ങൾക്ക് മുൻഗണന നൽകലും നിർബന്ധമാണ്.
അവർക്ക് ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്യാതിരിക്കലും അവരോട് മുഖം ചുളിക്കലും കയർത്തു സംസാരിക്കലുമെല്ലാം അവരെ ഉപദ്രവിക്കുന്നതിലും ധിക്കരിക്കുന്നതിലും പെട്ടതാണ്. നബി(സ) പറഞ്ഞു: "സ്വർഗത്തിന്റെ സുഗന്ധം ആയിരം വർഷത്തെ വഴിദൂരത്തിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. എന്നാൽ കുടുംബബന്ധം മുറിക്കുന്നവനോ മാതാപിതാക്കളെ ധിക്കരിക്കുന്നവനോ ആ സുഗന്ധം ലഭിക്കുകയില്ല. "നബി(സ) അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: "ഒരാൾ തന്റെ മാതാപിതാക്കളെ തൃപ്തിപ്പെടുത്തിക്കൊണ്ട് നേരം പുലർന്നവനായാൽ, അവൻ എന്നെ അപ്രീതിപ്പെടുത്തിയിട്ടുണ്ടെങ്കിൽ കൂടിയും ഞാൻ അവനെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാൽ ഒരാൾ തന്റെ മാതാപിതാക്കളെ അപ്രീതിപ്പെടുത്തിക്കൊണ്ട് നേരം പുലർന്നവനായാൽ, അവൻ എന്നെ തൃപ്തിപ്പെടുത്തിയിട്ടുണ്ടെങ്കിൽ കൂടിയും ഞാൻ അവനോട് കോപിച്ചിരിക്കുന്നു".
മക്കൾക്ക് തങ്ങളോട് നന്മ ചെയ്യാൻ മാതാപിതാക്കളും സഹായിക്കേണ്ടതുണ്ട്. അവർക്ക് താങ്ങാൻ കഴിയാത്തത് അവരോട് ആവശ്യപ്പെട്ട് അവരെ ബുദ്ധിമുട്ടിക്കരുത്. പ്രത്യേകിച്ചും നന്മ കുറയുകയും തിന്മ വ്യാപകമാവുകയും ചെയ്ത ഈ കാലഘട്ടത്തിൽ. നബി(സ) പറഞ്ഞു: "തന്റെ കുട്ടിക്ക് തന്നോട് നന്മ ചെയ്യാൻ സഹായം ചെയ്തുകൊടുക്കുന്ന പിതാവിനെ അല്ലാഹു അനുഗ്രഹിക്കട്ടെ".
കുടുംബബന്ധങ്ങൾ അതിന്റെ അടുപ്പമനുസരിച്ച് ചേർത്തുപിടിക്കുക. അതുപോലെ അടുത്ത അയൽക്കാരോടും നന്മ ചെയ്യുക. ഖുർആനിൽ അല്ലാഹു പറയുന്നു: "നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുക. മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥകളോടും അഗതികളോടും അടുത്ത അയൽക്കാരോടും അകന്ന അയൽക്കാരോടും നന്മ ചെയ്യുക".
കുടുംബക്കാർക്ക് നന്മ ചെയ്യുന്നതിനെക്കുറിച്ച് ഖുർആനിൽ പലയിടത്തും അല്ലാഹു കൽപിച്ചിട്ടുണ്ട്.
നബി(സ) പറഞ്ഞു: "കുടുംബക്കാർക്ക് നൽകുന്ന ദാനം, ദാനവും അതോടൊപ്പം കുടുംബ ബന്ധം ചേർക്കലുമാണ്". നബി(സ) പറഞ്ഞു: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ കുടുംബ ബന്ധം ചേർക്കട്ടെ". നബി(സ) പറഞ്ഞു: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽക്കാരനെ ആദരിക്കട്ടെ". നബി(സ) പറഞ്ഞു: "അയൽക്കാരന്റെ കാര്യത്തിൽ ജിബ്‌രീൽ(അ) എന്നെ ഉപദേശിച്ചുകൊണ്ടേയിരുന്നു, അയൽക്കാരന് അനന്തരാവകാശം നൽകുമോ എന്ന് ഞാൻ ഭയപ്പെടുന്നതുവരെ".
അയൽക്കാരെയും കുടുംബക്കാരെയും ഉപദ്രവിക്കാതിരിക്കലും അവരിൽ നിന്നുള്ള ഉപദ്രവങ്ങൾ സഹിക്കലും കഴിയുന്നത്ര അവർക്ക് നന്മ ചെയ്യലും കൊണ്ടുമാത്രമേ കുടുംബബന്ധം ചേർക്കലും അയൽക്കാരോടുള്ള കടപ്പാടും പൂർണമാവുകയുള്ളൂ.
നബി(സ) പറഞ്ഞു: "ഒരാൾ ഇങ്ങോട്ട് ബന്ധം പുലർത്തുമ്പോൾ മാത്രം അങ്ങോട്ട് ബന്ധം പുലർത്തുന്നവനല്ല യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ, മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത് ചേർക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ". നബി(സ) പറഞ്ഞു: "ജനങ്ങൾ നിങ്ങൾക്ക് നന്മ ചെയ്യുമ്പോൾ അവർക്ക് നന്മ ചെയ്യാനും അവർ തിന്മ ചെയ്യുമ്പോൾ നിങ്ങൾ തിന്മ ചെയ്യാതിരിക്കാനും നിങ്ങൾ നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്തുക".
അല്ലാഹുവാണ് അനുഗ്രഹങ്ങൾ നൽകുന്നവൻ. വബില്ലാഹിത്തൗഫീഖ്!.