മതപരമായും സാമൂഹികവും രാഷ്ട്രീയപരവുമായ ചരിത്രത്തിൽ കേരളത്തിൻ്റെ ഒരു ഉജ്ജ്വല വ്യക്തിത്വമായി അദ്ദേഹം ഇന്നും ജ്വലിച്ചു നിൽകുകയാണ്. തൻ്റെ ആത്മീയ ഔന്നിത്യത്താലും സാമൂഹിക പ്രതിബദ്ധതയാലും മലബാറിലെ സാമൂഹിക നിർമിതിക്ക് അതുല്യമായ സംഭാവനകൾ നൽകിയ മഹാമനീഷിയാണ് മമ്പുറം തങ്ങൾ.
ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ നിരവധിയാണ്. അതിനാൽ, മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതുപോലെ അവരോടും പെരുമാറുക. നിങ്ങൾക്കായി ഇഷ്ടപ്പെടുന്ന നന്മകൾ നിങ്ങളുടെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക. നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കാത്ത തിന്മകൾ അവർക്കും ലഭിക്കരുതെന്ന് ആഗ്രഹിക്കുക.
ആരെങ്കിലും നിങ്ങളെ പുകഴ്ത്തുകയാണെങ്കിൽ, ഹൃദയം കൊണ്ട് ആ പുകഴ്ത്തലിനെ വെറുക്കുക. നിങ്ങൾക്ക് യഥാർത്ഥത്തിലുള്ള ഒരു നന്മയുടെ പേരിലാണ് അവർ പുകഴ്ത്തുന്നതെങ്കിൽ "നന്മകളെ വെളിപ്പെടുത്തുകയും തിന്മകളെ മറച്ചുവെക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവസ്തുതിയും" എന്ന് പറയുക.
നിങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തിനെതിരെയോ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ഒരുപക്ഷേ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയത്തായിരിക്കാം അങ്ങനെ പറയുന്നത്, അത് നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരോട് വിട്ടുവീഴ്ച കാണിക്കാനും കടം ആവശ്യമുള്ളവർക്ക് അത് നൽകാനും ശ്രദ്ധിക്കണം. ദാനധർമങ്ങൾ ചെയ്യുന്നതിനേക്കാൾ പതിനെട്ട് ഇരട്ടി പ്രതിഫലം കടം നൽകുന്നതിന് ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. കാരണം, അത്യാവശ്യക്കാരൻ മാത്രമേ കടം ചോദിക്കുകയുള്ളൂ.
ഓരോരുത്തരും ഭരണാധികാരികളാണ്, അഥവാ ഉത്തരവാദിത്തപ്പെട്ടവരാണ്. തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് അവർ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തം എന്നത് നിങ്ങൾക്ക് നൽകപ്പെട്ട ഏഴ് അവയവങ്ങളാണ്. നാവ്, ചെവി, കണ്ണ്, വയറ്, ഗുഹ്യാവയവം, കൈ, കാൽ എന്നിവയാണവ. ഈ അവയവങ്ങൾ അല്ലാഹു നിങ്ങളെ ഏൽപ്പിച്ച അമാനത്താണ്.
നീ മുദ്ഹനത്ത് ഒഴിവാക്കുക. തീർച്ചയായും അത് കുറ്റങ്ങളിൽ പെട്ടതാണ്. തിന്മ ചെയ്യുന്നവനിൽ നിന്നോ മറ്റ് ദുർമാർഗികളിൽ നിന്നോ ലഭിക്കുന്ന പണമോ പദവിയോ ആനുകൂല്യങ്ങളോ നഷ്ടപ്പെടുമെന്ന ഭയം കാരണം മൗനം പാലിക്കുന്നതിനാണ് മുദ്ഹനത്ത് എന്ന് പറയുന്നത്.
ഹജ്ജ് യാത്രയെ കച്ചവടത്തിനുള്ള ഒരു അവസരമാക്കി മാറ്റരുത്. യാത്രയിൽ നിനക്ക് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതൊഴികെ മറ്റൊരു ഭൗതിക സമ്പത്തും നിന്റെ കൂടെ കരുതാതിരിക്കുന്നതാണ് ഉത്തമം.
നിങ്ങളുടെ വാതിൽക്കൽ യാചിച്ചെത്തുന്ന ഒരാളെയും നിങ്ങൾ നിരാശനാക്കി മടക്കരുത്. അതൊരുപക്ഷേ ഒരു ഈന്തപ്പഴമോ അതിനേക്കാൾ ചെറിയ ഒന്നോ ആണെങ്കിൽ പോലും നൽകുക. കാരണം അവർ അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്മാനമാണ്. ഇനി നൽകാൻ യാതൊന്നും നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ, പരുഷമായി പെരുമാറാതെ നല്ല വാക്കുകളിലൂടെയും മനോഹരമായ വാഗ്ദാനങ്ങളിലൂടെയും അവരെ മടക്കി അയക്കുക.
സ്വഫ്ഫുകൾ അടുപ്പിച്ച് നിൽക്കാനും അവ നേരെയാക്കാനും നിങ്ങൾ ശ്രദ്ധിക്കുക. നിങ്ങളൊരു ഇമാമാണെങ്കിൽ ഇക്കാര്യം നിങ്ങൾക്ക് കൂടുതൽ ഗൗരവമുള്ളതാകുന്നു. ഇത് ദീനിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്; എന്നാൽ മിക്ക ആളുകളും ഇതിനെക്കുറിച്ച് അശ്രദ്ധരുമാണ്.
പള്ളിയിൽ ഇരിക്കുമ്പോൾ വളരെ മര്യാദയോടും ആദരവോടും കൂടി ഇരിക്കേണ്ടതുണ്ട്. അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കണം. ഹറാമായ കാര്യങ്ങൾ തീർച്ചയായും വർജ്ജിക്കണം. നിങ്ങൾക്ക് ഭൗതികമായ കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുകയാണെങ്കിൽ പള്ളിക്ക് പുറത്തിറങ്ങുക.
അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.
വുളൂഅ് എടുക്കുമ്പോഴെല്ലാം രണ്ട് റക്അത്ത് നിസ്‌കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ശുദ്ധിയോടെ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പള്ളിയിൽ ഇരിക്കുമ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴും വിജ്ഞാനം നേടുമ്പോഴും ദിക്റുകൾ ചൊല്ലാൻ ഇരിക്കുമ്പോഴും മറ്റ് ആരാധനാ കർമങ്ങളിലേർപ്പെടുമ്പോഴും വുളൂഅ് ഉണ്ടായിരിക്കാൻ പരമാവധി പരിശ്രമിക്കുക.
ഖുർആൻ ഒരു മഹാസമുദ്രമാണ്. അതിൽ നിന്നാണ് അറിവുകളുടെ രത്നങ്ങളും അമൂല്യവസ്തുക്കളും കണ്ടെടുക്കുന്നത്. ആർക്കാണോ അല്ലാഹു അതിലേക്കുള്ള വഴി തുറന്നുകൊടുത്തത്, അവൻ രാപകൽ ഭേദമന്യേ അത് പാരായണം ചെയ്താലും മതിവരില്ല. കാരണം, അവനതിൽ സ്വന്തം ലക്ഷ്യത്തെ കണ്ടെത്തുന്നു.
എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.